പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയും. മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. തുടർന്ന് കരസേനയുടെ പ്രത്യേകസംഘം ബംഗളൂരുവിൽ നിന്നും ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ മേഖലാ ലഫ്. ജനറൽ അരുൺ, മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്.
26 മണിക്കൂറിലധികമായി യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സർക്കാർ കരസേനയുടെ സഹായം തേടിയത്. ബാബുവിനെ താഴെയെത്തിയ്‌ക്കാനായി പല സാദ്ധ്യതകളും തേടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പർവ്വതാരോഹകരുടെ സംഘം ഉടൻ പ്രദേശത്തെത്തും. വെളിച്ചം മങ്ങുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്നാണ് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് മലകയറിയത്. മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു. ഇന്നലെ രാത്രി 12 മണിക്ക് അഗ്നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. നിലവിൽ യുവാവിന് വെള്ളവും ഭക്ഷണവും എത്തിയ്‌ക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
Comments