വയനാട് : മുട്ടിൽ മരം മുറിക്കേസിൽ സസ്പെൻഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. മരം മുറിയ്‌ക്കാൻ പ്രതികൾക്ക് സഹായം നൽകിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി പി രാജുവിനെയാണ് സർവീസിൽ തിരിച്ചെടുത്തത്. ഉദ്യോഗസ്ഥന്റെ ഉന്നത ബന്ധങ്ങൾക്ക് വഴങ്ങിയാണ് സസ്പെൻഷൻ പിൻവലിച്ചത്.
നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വയനാട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലാണ് പുനർനിയമനം. മുട്ടിൽ മരം മുറി സമയത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായിരുന്ന ബി പി രാജു പ്രതികൾക്ക് വേണ്ട ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായി ഉദ്യോഗസ്ഥൻ വീട്ടി മരങ്ങൾ മുറിച്ച മുട്ടിൽ സൗത്ത്, ത്രിക്കെപ്പറ്റ വില്ലേജുകൾ സന്ദർശിച്ചതും , പ്രതികളിൽ നിന്ന് ആനുകൂല്യങ്ങൾ സ്വീകരിച്ചതായുമുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ബി പി രാജുവിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിലും ഇക്കാര്യങ്ങൾ വ്യക്തമാണ്. പ്രതികൾക്കായി മരം മുറിച്ച കരാറുകാരനും ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുത്തി രംഗത്ത് വന്നു. ഇത്തരത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെയാണ് വീണ്ടും സർവീസിൽ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
സസ്പെൻഷനിലായ ഒരാളെ തിരികെ പ്രവേശിപ്പിക്കുമ്പോൾ പഴയ സ്ഥലം തന്നെ നൽകുന്നത് കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമാണ്. സർവ്വീസ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതിന് പിന്നിൽ ഉന്നത രാഷ്‌ട്രീയ സമ്മർദ്ദമാണെന്നാണ് ഉയരുന്ന ആക്ഷേപം.
Comments