അടുത്ത കൊറോണ വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ വകഭേദങ്ങളെക്കാളും മാരകമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന. അപകടകരമാകുമെന്ന് മാത്രമല്ല, മറ്റുള്ളവരിലേക്ക് പകരാനുള്ള ശേഷിയും വളരെ കൂടുതലായിരിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകാരോഗ്യ സംഘടന അംഗമായ ഡോ മരിയ വാൻ കെർഖോവാണ് കൊറോണ പ്രതിസന്ധി അവസാനിക്കാൻ പോകുന്നില്ലെന്ന മുന്നറിയിപ്പ് നൽകുന്നത്. കൊറോണ വ്യാപനം അവസാനിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന വകഭേദങ്ങൾ ഒമിക്രോണിനെക്കാൾ മാരകമാകുമെന്നും അദ്ദേഹം പറയുന്നു.
‘ അടുത്ത വകഭേദം കൂടുതൽ ശക്തമായിരിക്കും. അതിന് പകരാനുള്ള ശേഷി വളരെ കൂടുതലായിരിക്കും, ഇപ്പോഴുള്ള വകഭേദങ്ങളെയെല്ലാം അത് മറികടക്കും. അത് എത്രത്തോളം ഗുരുതരമാകുമെന്ന ചോദ്യം മാത്രമേ ഇനി ഉണ്ടാകാനുള്ളൂ. വരാനിരിക്കുന്ന വകഭേദത്തിന് മനുഷ്യന്റെ പ്രതിരോധശേഷിയെ ഇല്ലാതാക്കാനാകും. മരണസംഖ്യ വളരെയധികം ഉയരും. വാക്‌സിനുകളുടെ ഫലപ്രാപ്തിയേയും അത് മറികടക്കും. കൃത്യമായ ഇടപെടലുകൾ നടത്തിയാൽ കൊറോണയുടെ വ്യാപനം കുറയ്‌ക്കാനാകും. ഈ സമയത്തും വാക്‌സിൻ സ്വീകരിക്കാത്തവരിൽ ഗുരുതരമായ പ്രത്യാഘാതമാകും ഈ വകഭേദം ഉണ്ടാക്കുന്നത്’ ഡോ.മരിയ പറയുന്നു.
2020 ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്. ആൽഫ വകഭേദത്തെക്കാളും 50 ശതമാനം വേഗതയിലാണ് ഡെൽറ്റ വകഭേദം പടർന്നു പിടിക്കുന്നത്. ഏറ്റവും ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണയെക്കാളും 50 ശതമാനം അപകടകാരിയായിരുന്നു ആൽഫ. ആൽഫ വന്ന് ആറ് മാസത്തിനുള്ളിൽ ഡെൽറ്റ റിപ്പോർട്ട് ചെയ്തു. പല രാജ്യങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെ 2021 നവംബറിൽ ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. അതീവ വ്യാപന ശേഷി ഉള്ളതായിരുന്നു ഒമിക്രോൺ. ഇനി വരാനിരിക്കുന്ന വകഭേദങ്ങൾ ഗുരുതരമാകില്ലെന്ന് ഒരു രീതിയിലും പറയാനാകില്ലെന്നും ഇവർ പറയുന്നു.
Comments