കൊച്ചി: ബലാത്സംഗക്കേസിൽ ഡിവൈഎഫ്‌ഐ നേതാവും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. തനിക്കെതിരായ പരാതി വ്യാജമാണെന്നും അതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നുമാണ് ശ്രീകാന്ത് ജാമ്യഹർജിയിൽ പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ പീഡന പരാതി നൽകിയത്. ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന സാഹചര്യത്തിലാണ് ശ്രീകാന്ത് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്രീകാന്തിന്റെ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽവെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽവെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി നേരിട്ടാണ് പരാതി നൽകിയത്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് നിരവധി ചർച്ചകൾ നടത്തിയിരുന്ന വ്യക്തിയായിരുന്നതിനാൽ ശ്രീകാന്തിനോട് വലിയ ആരാധനയായിരുന്നു. ഇത് പിന്നീട് പരസ്പരം പരിചയപ്പെടുന്നതിലേക്കും സുഹൃത്തുക്കളാകുന്നതിലേക്കും നയിച്ചു. അതുകൊണ്ടാണ് പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചപ്പോൾ പോയതെന്നും യുവതി വെളിപ്പെടുത്തി. അന്ന് ഭയം മൂലമാണ് പുറത്തുപറയാതിരുന്നത്. എന്നാൽ മറ്റ് പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി അറിഞ്ഞതോടെ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയിരുന്നു.
Comments