ന്യൂഡൽഹി : പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം വിജയകരം. ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തി. രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമായിരുന്നു പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം.
2022 ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് പിഎസ്എൽവി സി-52. ചെയർമാനായി മലയാളിയായ ഡോ. എസ് സോമനാഥ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമെന്ന പ്രത്യേകതയും പിഎസ്എൽവി സി-52 ന്റെ വിക്ഷേപണത്തിനുണ്ട്. ഈ വർഷത്തെ ആദ്യ ദൗത്യം തന്നെ വിജയകരമായ സാഹചര്യത്തിൽ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അടുത്ത വിക്ഷേപണം ഉടൻ നടത്താനാണ് ഐഎസ്ആർഒയുടെ തീരുമാനം.
റഡാർ ഇമേജിംഗ് ഉപ്രഗ്രഹമായ ഇഒഎസ്04, ഇൻസ്പയർ സാറ്റ് 1, ഐഎൻഎസ്-2 ടിഡി എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ്04 ന് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ സാധിക്കും. ഇതോടെ പ്രളയ മുന്നറിയിപ്പുകൾ ഉൾപ്പെടെ വേഗത്തിൽ ലഭിക്കും. 1710 കിലോയാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവ്വകലാശാലയിലെ ലബറോട്ടറി ഫോർ അറ്റമോസ്ഫിക് ആൻഡ് സ്‌പേസ് ഫിസിക്‌സും ചേർന്ന് വികസിപ്പിച്ച ഉപഗ്രഹമാണ് ഇൻസ്പയർ സാറ്റ് 1. ഇന്ത്യ- ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമാണ് ഐഎൻഎസ് -2ടിഡി.
Comments