കാൺപൂർ: തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് ഗോവയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന മമത ബാനർജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് തന്നെ പരസ്യമായി വെളിപ്പെടുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമതയുടെ പരാമർശം ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവയിലെ 40 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കാരണം മമത വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ ഹിന്ദുക്കളുടെ വോട്ട് ഭിന്നിപ്പിക്കാനാകുമെന്നാണ് അഭിമുഖത്തിൽ മമത പറഞ്ഞത്. മമതയുടെ പരാമർശം ജനാധിപത്യത്തിന് എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാൺപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അഖിലേഷ് യാദവിനെതിരേയും പ്രധാനമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. ഉത്തർപ്രദേശിൽ രാവും പകലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി കൊള്ളയടിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അഞ്ച് വർഷം മുൻപ് യുപിയിൽ എല്ലാ ദിവസവും റേഷൻ അഴിമതി നടന്നിരുന്നു. ലക്ഷക്കണക്കിന് വ്യാജ റേഷൻ കാർഡുകളാണ് ഉണ്ടാക്കിയത്. യോഗി സർക്കാർ ഈ വ്യാജ റേഷൻ കാർഡ് പദ്ധതി അവസാനിപ്പിച്ചു. ഇന്ന്, യുപിയിലെ കോടിക്കണക്കിന് പൊതുജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments