കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനൊപ്പം എത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. യുവാക്കൾ എറിഞ്ഞ ബോംബ് ചെന്ന് പതിച്ചത് വധൂവരന്മാരുടെ മുന്നിലായിരുന്നു. വധുവും വരനും വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് ബോംബ് പൊട്ടുന്നത്. ജിഷ്ണുവിന്റെ തല ചിതറിയത് ഇവരുൾപ്പെട്ട ആൾക്കൂട്ടത്തിന് മുന്നിൽവെച്ചാണ്.
വിവാഹ സംഘത്തിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പരിഭ്രാന്തരായി ഓടുന്നത് പുതിയ ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. തലപൊട്ടിച്ചിതറിയെന്നും ചോരയും മാംസവും വീണെന്നും ഓടുന്നതിനിടയിൽ ചിലർ പറയുന്നുണ്ട്. ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെടുന്നത്. വിവാഹ പാർട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം.
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. പിന്നീട് എറിഞ്ഞ ബോംബ് അബദ്ധത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന ജിഷ്ണുവിന്റെ തലയ്‌ക്ക് കൊള്ളുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരിച്ചത്. കല്യാണ വീട്ടിൽ തലേദിവസമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ബോംബേറ്. ബോംബാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഏകദേശം അൻപതോളം വരുന്ന സംഘത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഇവർ ചിതറിയോടുകയായിരുന്നു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജിഷ്ണു. പോലീസിന് മുന്നിൽ മുഖ്യപ്രതി മിഥുൻ അടക്കമുള്ളവർ കീഴടങ്ങിയിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള നിറത്തിലുള്ള ട്രാവലറാണ് പ്രതികൾ ഉപയോഗിച്ചത്.
Comments