തിരുവനന്തപുരം: താൻ വകുപ്പ് മന്ത്രിയായിരിക്കെ വൈദ്യുത ബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി എംഎം മണി. കെഎസ്ഇബി ഭൂമി പതിച്ച് നൽകിയത് നിയമവിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബോർഡിൽ നടക്കേണ്ട എല്ലാ കാര്യങ്ങളും വൈദ്യുതി മന്ത്രി അറിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും നിയമ വിധേയമായിട്ടാണ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുത വകുപ്പിൽ എസ്‌ഐഎസ്എഫിനെ നിയമിക്കേണ്ട സാഹചര്യമില്ലെന്ന് മണി ചൂണ്ടിക്കാട്ടി. ആരോപണങ്ങളെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അയാളോട്( ഡോ.ബി അശോക്) ചോദിക്കൂ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
വൈദ്യുത ബോർഡിൽ ഗുരുതരക്രമക്കേടുകൾ നടന്നുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ചെയർമാർ ഡോ.ബി അശോക് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ബോർഡിൽ നടന്ന ഗുരുതര ക്രമക്കേടുകളെ പറ്റി വിമർശനം ഉന്നയിച്ചത്. പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റേയോ സർക്കാറിന്റേയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായിട്ടാണ് കൈമാറ്റം ചെയ്തതെന്നായിരുന്നു ചെയർമാൻ ഉന്നയിച്ച പ്രധാന ആരോപണം.
ആരോപണത്തിന് പിന്നാലെ തന്റെ ഭരണകാലത്ത് ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും ചെയർമാൻ അങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണെന്നുമായിരുന്നു എംഎം മണി പ്രതികരിച്ചത്. മന്ത്രിക്ക് പറയാനുള്ളത് ചെയർമാനെ കൊണ്ട് പറയിപ്പിച്ചതാണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയിരുന്നു. മുൻ മന്ത്രിയേയോ സർക്കാറിനെയോ ചെയർമാൻ കുറ്റം പറഞ്ഞിട്ടില്ലെന്നും എന്നാൽ സർക്കാർ അറിയാതെ ബോർഡിൽ ചില കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അതേ കുറിച്ചാണ് ചെയർമാൻ പ്രതികരിച്ചതെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയിരുന്നത്.
Comments