ബെംഗളൂരു: കർണാടകയിൽ നിരോധനാജ്ഞ ലംഘിച്ചതിന് പത്തു പെൺകുട്ടികൾക്കെതിരെ കേസ്. തുമകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പിയു കോളേജിന് പുറത്ത് കലാപം നടത്താൻ ശ്രമിച്ച പെൺകുട്ടികൾക്കെതിരെയാണ് കേസ്. ക്രിമിനൽ നടപടി ചട്ടത്തിലെ സെഷൻ 144 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ മതപരമായ ആചാരമല്ലെന്ന് കർണാടക സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.അതിനാൽ ഹിജാബിന്റെ ഉപയോഗം തടയുന്നത് മത സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25 ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഫെബ്രുവരി 4 ന് ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്ന് ആരോപിച്ചാണ് സംസ്ഥാനത്ത് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷൻ ബോർഡിന്റെ സർക്കുലർ അനുസരിച്ച്, വിദ്യാർത്ഥികൾക്ക് സ്‌കൂൾ അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച യൂണിഫോം മാത്രമേ ധരിക്കാൻ കഴിയൂ. മറ്റ് മതപരമായ ആചാരങ്ങൾ അനുവദിക്കില്ല.
എന്നാൽ ഇത് കണക്കിലെടുക്കാതെ മതമൗലിക വാദികൾ ചേർന്ന് ഹിജാബ് വിഷയം പ്രക്ഷോഭത്തിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. ഹിജാബിനെ ചൊല്ലി മതമൗലിക വാദികളുടെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിട്ടിരുന്നു. മതമാണ് വലുത് പഠനമല്ലെന്ന് പറഞ്ഞ് ചില വിദ്യാർത്ഥികളും അദ്ധ്യാപകരും കോളേജും സ്‌കൂളും ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.
Comments