ലക്‌നൗ: യുപിയിലെ ജനങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തിയാൽ ഹോളി, ദീപാവലി ആഘോഷക്കാലത്ത് ഗ്യാസ് സിലിണ്ടർ തീർത്തും സൗജന്യമായിരിക്കുമെന്ന് രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ഗോണ്ടയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങളും പൂർത്തിയായി. പോൾ അനലിസ്റ്റുകളും സർവേ ഏജൻസികളും പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് സുനിശ്ചിതമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ അത്രതന്നെ സീറ്റുകൾ ഇത്തവണയും നേടുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ഒരു ദുർബല രാജ്യമല്ല. ശക്തമായ രാജ്യമായി ഇന്ത്യ ഉയർന്ന് കഴിഞ്ഞു. നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇന്ത്യ ഏറെ ശക്തി പ്രാപിച്ചു. നേരത്തെ ആഗോളതലത്തിൽ ഇന്ത്യ സംസാരിച്ചിരുന്നപ്പോൾ ലോകം അതിന് ചെവിക്കൊണ്ടിരുന്നില്ല. എന്നാൽ ഇന്ന്, ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രദ്ധയോടെ കേൾക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 16 ജില്ലകളിലെ 59 നിയമസഭ മണ്ഡലങ്ങളിലേക്ക് മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments