മുംബൈ: നാർക്കോട്ടിക്‌സ് ക്രൈം ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ പ്രതികാര നടപടി തുടർന്ന് മഹാരാഷ്‌ട്ര സർക്കാർ. ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ചു കാണിച്ചുവെന്ന് ആരോപിച്ച് കൊപ്രി പോലീസ് സമീർ വാങ്കഡെയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശങ്കർ ഗൊഗാവാലെയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.
ബാറിന്റെ ലൈസൻസ് കളക്ടർ റദ്ദാക്കിയിട്ടുണ്ട്. 1996-97 കാലത്ത് സ്വന്തമാക്കിയ താനെയിലെ സദ്ഗുരു ബാർ ലൈസൻസിന്റെ പേരിലാണ് നടപടി. അന്ന് സമീർ വാങ്കഡെയ്‌ക്ക് രേഖകൾ പ്രകാരം 18 വയസായിരുന്നില്ലെന്ന് എക്‌സൈസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായപൂർത്തിയായെന്ന് കാണിച്ച് മുദ്രപത്രങ്ങളിൽ സമീർ വാങ്കഡെ ഒപ്പുവെയ്‌ക്കുകയായിരുന്നു. സർക്കാർ സർവ്വീസിലിരിക്കെ ഇത്തരം ലൈസൻസ് കൈവശം വെയ്‌ക്കുന്നത് സർവ്വീസ് റൂളുകൾക്ക് എതിരാണെന്നും പരാതിയിൽ പറയുന്നു.
1997 ഒക്ടോബർ 27 നാണ് ലൈസൻസ് ലഭിച്ചത്. അന്ന് വാങ്കഡെയ്‌ക്ക് 18 വയസിൽ താഴെയായിരുന്നുവെന്ന് ലൈസൻസ് റദ്ദാക്കിയ ഉത്തരവിൽ കളക്ടർ പറയുന്നു.
21 വയസ് തികഞ്ഞതിന് ശേഷം മാത്രമേ ഇത്തരം ലൈസൻസുകൾക്കായി കരാറിൽ ഏർ്‌പ്പെടാൻ കഴിയുകയുളളൂവെന്നും കളക്ടർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുളളവരെ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കും സമീർ വാങ്കഡെയ്‌ക്ക് എതിരെ രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ വ്യാജ ജാതി സർട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് ജോലിയിൽ കയറിയതെന്ന് ഉൾപ്പെടെയുളള ആരോപണങ്ങളാണ് നവാബ് മാലിക് ഉന്നയിച്ചത്. ഇതിനെതിരെ വാങ്കഡെയുടെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Comments