ബംഗളൂരു: സിന്ദൂരവും തിലകവും തൊട്ട് വരുന്ന വിദ്യാർത്ഥിനികളെ വഴിയിൽ തടയുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ്. വിജയ്പൂരിൽ കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും അത്തരം നടപടികൾ ഒരിക്കലും അനുവദിക്കില്ലെന്നും നാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപകരാണ് വഴിയിൽ തടഞ്ഞത്. ഈ അദ്ധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മന്ത്രി എത്തിയത്. കുങ്കുമം, സിന്ദൂരം, പൊട്ട് തുടങ്ങിയവയെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവയെ അലങ്കാരത്തിനായാണ് ഉപയോഗിക്കുന്നത്. ഇതിനെ ഹിജാബുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ഹിജാബ് മതവേഷമാണ്. കുങ്കുമം, സിന്ദൂരം, പൊട്ട്, വളകൾ തുടങ്ങിയവ അങ്ങനെയല്ല. ഇവയൊക്കെ അലങ്കാരത്തിനായി ഉപയോഗിക്കുന്നവ മാത്രമാണ്. അതിനാൽ ഇവ അണിഞ്ഞുവരുന്ന കുട്ടികളെ തടയുന്ന അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അലങ്കാരങ്ങൾ അണിയുന്നതിന് വിലക്കില്ല. വിദ്യാർത്ഥികളോട് കുങ്കുമമോ പൊട്ടോ വളയോ എന്നിവ ഒന്നും തന്നെ നീക്കാൻ അദ്ധ്യാപകർ ആവശ്യപ്പെടരുതെന്നും മന്ത്രി നിർദ്ദേശം നൽകി.
വിജയ്പൂർ ജില്ലയിലെ ഇൻഡിയിലുള്ള ഗവൺമെന്റ് പിയുസി കോളേജിൽ സിന്ദൂരമണിഞ്ഞെത്തിയ വിദ്യാർത്ഥിനിയെ കോളേജിൽ പ്രവേശിക്കുന്നതിൽ നിന്നും അധികൃതർ തടഞ്ഞിരുന്നു. കോളേജിൽ കയറുന്നതിന് മുൻപ് സിന്ദൂരം നീക്കാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടുയ എന്നാൽ വിദ്യാർത്ഥിനി ഇതിന് വിസമ്മതിച്ചതോടെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Comments