ബംഗളൂരു : ശിവമോഗയിൽ ഹിന്ദു സംഘടനാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശിവമോഗ പോലീസ് സൂപ്രണ്ട് ബി. എം ലക്ഷ്മി പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. സംഭവത്തിൽ ഇനിയും മൂന്നിലധികം പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവർക്കായി അന്വേഷണം തുടരുകയാണ്.
പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൃത്യത്തിൽ പങ്കെടുത്തവരെയും ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെയുമാണ് പോലീസ് തിരയുന്നത്.
അതേസമയം മതമൗലികവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹർഷയെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഇന്നലെയാണ് വീട്ടിലേക്കുള്ള വഴിമദ്ധ്യേ ഹർഷയെ അക്രമികൾ കൊലപ്പെടുത്തിയത്.
Comments