ന്യൂഡൽഹി: ഇന്ത്യൻ ടിവി ചർച്ചകളിൽ കൂടി ഇന്നേവരെ ഒരു ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും , പ്രശ്നത്തെ കൂടുതൽ ആളിക്കത്തിച്ചിട്ടേ ഉള്ളുവെന്നും കോൺഗ്രസ്സ് എം പി ശശിതരൂർ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു ടിവി സംവാദം നടത്താൻ ആഗ്രഹിക്കുന്നുവെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ശശി തരൂരിന്റെ ട്വിറ്റർ പരിഹാസം.
യുദ്ധത്തേക്കാൾ നല്ലത് ചർച്ചയാണെന്ന് താൻ സമ്മതിക്കുന്നു . എന്നാൽ ഇന്ത്യൻ ടി വി ചർച്ചകളിൽ കൂടി ഇന്നേവരെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല ,പ്രശ്നങ്ങളെ വഷളാക്കിയിട്ടേ ഉള്ളു , ടി പി ആർ വർദ്ധിക്കുമെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിന് തിരികൊളുത്തുന്നതിന് പോലും ചില അവതാരകർ മടിക്കില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു .
രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ മോദിയുമായി ഒരു ടിവി സംവാദം നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് ,മോസ്കോ സന്ദർശനത്തിനിടെ റഷ്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു . ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ ഉപഭൂഖണ്ഡത്തിലെ നൂറുകോടിയിലേറെ ജനങ്ങൾക്ക് അത് ഗുണകരമായിരിക്കുമെന്നും ഇമ്രാൻഖാൻ വ്യക്തമാക്കിയിരുന്നു.
Comments