ബംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ കർണ്ണാടക ഹൈക്കോടതിയുടെ വ്യക്തത . ഇടക്കാല ഉത്തരവ് ബാധകമാവുന്നത് വിദ്യാർത്ഥികൾക്ക് മാത്രമാണെണെന്നും അദ്ധ്യാപകർക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി .
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബും, നിഖാബും അടക്കമുള്ള മതപരമായ വസ്ത്രങ്ങൾക്ക് കർണ്ണാടക ഹൈക്കോടതി താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത് . മുസ്ലീം വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം സംസ്ഥാനത്തുടനീളം വ്യാപിക്കുകയും കേസിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ മാസം ആദ്യം കർണാടക ഹൈക്കോടതി മതപരമായ വസ്ത്രങ്ങൾ താൽക്കാലികമായി നിരോധിച്ചിരുന്നു.
ഹിജാബ് വിവാദം ശക്തമായതോടെ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും മതവസ്ത്രങ്ങൾ ധരിച്ചെത്തുന്നതിൽ ചില വിദ്യാലയങ്ങളിൽ വിലക്കുണ്ടായിരുന്നു . അദ്ധ്യാപകരെയും ഗേറ്റിൽ തടഞ്ഞു നിർത്തുന്നതായി ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചതോടെയാണ് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി വ്യക്തത വരുത്തിയത്
ഫെബ്രുവരി 10ലെ ഉത്തരവ് യൂണിഫോം നിശ്ചയിച്ചിട്ടുള്ള ഡിഗ്രി കോളേജുകൾക്കും പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കും ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.
ഹിജാബ് ധരിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമാണെന്നും മുസ്ലീം വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള ഹർജിക്കാർ കോടതിയിൽ വാദിച്ചെങ്കിലും, ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി ഹൈക്കോടതിയെ അറിയിച്ചു.
Comments