ഡൽഹി : റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്നിൽ സ്ഥിതിഗതികൾ രൂക്ഷമായതോടെ, ഇന്ത്യൻ വ്യോമസേനയ്‌ക്ക് ജാഗ്രതാ നിർദേശം നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അൽപ സമയത്തിനകം അടിയന്തിര യോഗം നടക്കും. യുദ്ധമുഖത്ത് കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
യുക്രെയ്ൻ സ്ഥിതിഗതികളെക്കുറിച്ച് യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി . ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സുമായും ജയശങ്കർ സ്ഥിഗതികൾ വിലയിരുത്തി .
അതെ സമയം ഇന്ത്യൻ പൗരന്മാരോട് സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും , പടിഞ്ഞാറൻ യുക്രെയ്‌നിലേക്ക് നീങ്ങാനും, യുക്രെയ്നിലെ ഇന്ത്യൻ എംബസ്സി നിർദേശം നൽകി. ആക്രണമുന്നറിയിപ്പ് കേൾക്കാവുന്ന സ്ഥലങ്ങളിലാണെങ്കിൽ ,ഉടൻ ബോംബ് ഷെൽട്ടറുകളിലേക്ക് പോകണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ നിർദേശം നൽകിയിട്ടുണ്ട്.
വ്യോമസേനയുടെ സഹായത്തോടു കൂടി രക്ഷാപ്രവർത്തനം നടത്താനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഇന്ത്യൻ പൗരന്മാരെ പടിഞ്ഞാറൻ യുക്രൈനിൽ എത്തിച്ച് രാജ്യത്തേക്ക് മടക്കി കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. വ്യോമസേനയ്‌ക്ക് തയ്യാറായിരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്.രക്ഷാ പ്രവർത്തനം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനു ശേഷം ഉണ്ടാവും.
Comments