മോസ്കോ: യുദ്ധമല്ല സമാധാനമാണ് ആവശ്യമെന്ന് ലോകരാജ്യങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടും യുക്രെയ്നെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ് റഷ്യ. ഇന്ന് പുലർച്ചെ ആരംഭിച്ച യുദ്ധം മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ഇരു ഭാഗത്തെയും നിരവധി ജീവനുകൾക്കാണ് അന്ത്യം സംഭവിച്ചത്.
രക്തം ചീന്തലിന് പുറമെ യുദ്ധം റഷ്യൻ സമ്പദ് വ്യവസ്ഥയിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുദ്ധം മൂലം ആഗോള ഓഹരി വിപണിയിലുണ്ടായ മാറ്റങ്ങൾ റഷ്യൻ സമ്പദ് വ്യവസ്ഥയെയും തകരാറിലാക്കിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. റഷ്യൻ ഓഹരികൾക്ക് 40 ശതമാനം നഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം. ഡോളറിനെതിരെ റഷ്യൻ കറൻസിയായ റൂബിളിന്റെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്.
ഒരു ഡോളറിന് 86 റൂബിളാണ് നൽകേണ്ടി വരുന്നത്. റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മോസ്കോ സ്റ്റോക്ക് എക്സ്ചേഞ്ച് താൽക്കാലികമായി വ്യാപാരം നിർത്തി വെച്ചിരുന്നു. പിന്നീട് പുന:രാരംഭിച്ചെങ്കിലും കനത്ത നഷ്ടമാണ് ഉണ്ടായത്. മോയിക്സ് ഇൻഡക്സ് 45 ശതമാനവും ആർടിഎസ് ഇൻഡക്സ് 37 ശതമാനവുമാണ് ഇടിഞ്ഞത്.വൻകിട റഷ്യൻ കമ്പനികളുടെ ഓഹരി മൂല്യത്തിൽ 70 ബില്യൺ ഡോളറിന്റെ കുറവും രേഖപ്പെടുത്തി.
പ്രധാനമായും റഷ്യയിലെ എണ്ണ കമ്പനികൾക്കാണ് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. റഷ്യയിലെ ഏറ്റവും ബലിയ ബാങ്കായ സെബർ ബാങ്കിന്റെ ഓഹരി 57 ശതമാനമാണ് ഇടിഞ്ഞതെന്നാണ് വിവരം. യുദ്ധം ആരംഭിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴേക്കും കനത്ത നഷ്ടം സംഭവിച്ച റഷ്യൻ സമ്പദ് വ്യവസ്ഥ പൂർവ്വ സ്ഥിതിയിലേക്ക് എങ്ങനെ കരകയറുമെന്ന് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര വിപണി. റഷ്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ ഇടിവ് വികസ്വര രാജ്യങ്ങളെയടക്കം ബാധിക്കുമെന്നതിൽ സംശയമില്ല.
Comments