മോസ്‌കോ: യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ. യുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ് റോവ് ആണ് ഇക്കാര്യം അറിയിച്ചത്.
യുക്രെയ്‌നെ പീഡനങ്ങളിൽ നിന്ന് മുക്തമാക്കാനാണ് ഈ പോരാട്ടമെന്നാണ് സെർജി ലാവ് റോവ് വിശദീകരിച്ചത്. കീവിലേക്ക് റഷ്യൻ സൈന്യം മുന്നേറുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്‌നെ നാസി സ്വാധീനത്തിൽ നിന്ന് മുക്തമാക്കാനും നിരായുധീകരിക്കാനും പ്രസിഡന്റ് പുടിൻ നടത്തുന്ന പ്രത്യേക സൈനിക ഓപ്പറേഷൻ ആണിതെന്നും മോസ്‌കോയിൽ നടന്ന വാർത്താസമ്മേളനത്തിൽ സെർജി ലാവ് റോവ് വിശദീകരിച്ചു.
ഇതിലൂടെ യുക്രെയ്ൻ പൗരൻമാർക്ക് സ്വതന്ത്രമായി അവരുടെ ഭാവി തിരഞ്ഞെടുക്കാൻ അവസരം ഒരുങ്ങുമെന്നും സെർജി ലാവ് റോവ് പറഞ്ഞു. ഈ ഘട്ടത്തിൽ റഷ്യ ചർച്ചകൾക്കും നീക്കുപോക്കുകൾക്കും തയ്യാറാണ്. യുക്രെയ്‌നിലെ സൈനികർ ആയുധം താഴെവെച്ചാൽ മാത്രമേ ഇത്തരം ചർച്ചകൾ നടക്കുകയുളളൂവെന്നും സെർജി ലാവ് റോവ് പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് റഷ്യയുടെ തീരുമാനം. നിലവിൽ ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കുൾപ്പെടെ പ്രഖ്യാപിച്ചുകഴിഞ്ഞു. യുഎസ് അടക്കമുളള രാജ്യങ്ങൾക്ക് മേൽ റഷ്യ കൂടുതൽ ഉപരോധ നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
Comments