ന്യൂയോർക്ക്: യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ശത്രുതയും അക്രമവും അവസാനിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാസമിതിയിൽ അപേക്ഷിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ് തിരുമൂർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഏകവഴി ‘ചർച്ചകൾ’ മാത്രമാണ് എന്നിരിക്കെ നയതന്ത്ര പാതയിലൂടെ പ്രശ്‌നപരിഹാരം നടത്താനുള്ള മാർഗം നഷ്ടപ്പെട്ടുവെന്നത് ഖേദകരമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയാനകവും അപ്രാപ്യവുമാണെന്ന് തോന്നിയേക്കാമെങ്കിലും നയതന്ത്ര പാതയിലേക്ക് നാം തിരിച്ചുവരേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് യുഎൻ രക്ഷാസമിതിയിൽ യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കുന്നതിനായി അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിൽക്കുകയാണെന്ന് ടി.എസ് തിരുമൂർത്തി അറിയിച്ചു.
യുഎസ്, അൽബേനിയ തുടങ്ങിയ രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ചയാണ് യുഎൻ രക്ഷാസമിതിയിൽ നടന്നത്. ഓസ്ട്രേലിയ, എസ്‌തോണിയ, ഫിൻലാൻഡ്, ജോർജിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തിന്റെ ഭാഗമായിരുന്നു. ജർമ്മനി, ഇറ്റലി, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്‌സംബർഗ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, റൊമാനിയ, യുകെ എന്നിവയും പ്രമേയത്തിൽ ഒപ്പുവെച്ചു.
15 അംഗങ്ങളുള്ള സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചിരുന്നു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രമേയത്തിൽ നിന്നു വിട്ട് നിന്നത്. എന്നാൽ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.
Comments