വാഷിങ്ടൺ: യുക്രെയ്‌ന്റെ പിടിയിലായ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളെ വിളിക്കാൻ അവസരം നൽകിയതായി യുക്രെയ്ൻ മേജർ ജനറൽ ബോറിസ് ക്രെമെനെറ്റ്സ്‌കി. ഏകദേശം 200 റഷ്യൻ സൈനികർ തങ്ങളുടെ യുദ്ധതടവുകാരായെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. ഇവർക്ക് വെള്ളം, ഭക്ഷണം എന്നിവ ഉൾപ്പെടെ നൽകുന്നുണ്ടെന്നും മേജർ ജനറൽ പ്രതികരിച്ചു.
മോശം പരിശീലനം ലഭിച്ച 200 റഷ്യൻ സൈനികർ തടവിലാണ്. ഇതിൽ പലർക്കും 19 വയസ് മാത്രമാണ് പ്രായം. ഒട്ടും തന്നെ തഴക്കം വരാത്തവരാണിവർ, ആവശ്യമായ പരിശീലനം നേടാത്തവർ.. ജനീവ കൺവെൻഷൻ നിർദേശിച്ചിട്ടുള്ള അന്താരാഷ്‌ട്ര മാനുഷിക നിയമപ്രകാരമാണ് ഇവരെ കൈകാര്യം ചെയ്യുന്നതെന്നും യുഎസിലെ യുക്രെയ്ൻ എംബസിയിലുള്ള പ്രതിരോധ ഉദ്യോഗസ്ഥനായ ബോറിസ് ക്രെമെനെറ്റ്സ്‌കി വ്യക്തമാക്കി.
ഇവരുടെ മാതാപിതാക്കളെ വിളിക്കാൻ യുക്രെയ്ൻ അനുവാദം നൽകുന്നുണ്ട്. ആഹാരവും കൊടുക്കുന്നുണ്ട്. പെന്റഗണുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ് താനെന്നും യുക്രെയ്ൻ കൂടുതൽ സൈനിക സഹായവും പിന്തുണയും ആവശ്യമാണെന്നും ക്രെമെനെറ്റ്സ്‌കി പറഞ്ഞു.
ഇതിനോടകം 3500ഓളം റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ റഷ്യ തയ്യാറായിട്ടില്ല. പ്രതിരോധം കടുപ്പിക്കുകയാണ് നിലവിൽ യുക്രെയൻ സൈന്യം. സൈബർ ആക്രമണവും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയതായി 350 മില്യൺ ഡോളറിന്റെ സൈനിക സഹായം അമേരിക്ക നൽകിയിട്ടുണ്ട്. യുദ്ധടാങ്കുകളെ പ്രതിരോധിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം നൽകുമെന്ന് ജർമനിയും അറിയിച്ചു. റോക്കറ്റ് ലോഞ്ചറുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 2000 മെഷിൻഗണ്ണും 3,00 ടൺ ഇന്ധനവും നൽകുമെന്നാണ് ബെൽജിയും പറഞ്ഞിട്ടുള്ളത്. ആയുധ സഹായം നൽകുമെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.
Comments