ലണ്ടൻ: യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി. പുടിനെ സംബന്ധിച്ചിടത്തോളം, റഷ്യയുടെ ആക്രമണങ്ങൾ ഒരു അവസാനത്തിന്റെ ആരംഭമാണ്. എന്നാൽ ഈ യുദ്ധം വേഗം അവസാനിക്കില്ല. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. യുക്രെയ്നിനെ ആക്രമിച്ച്, പൊറുക്കാനാവാത്ത തെറ്റാണ് റഷ്യ ചെയ്യുന്നതെന്നും ലിസ് ട്രസ് പറഞ്ഞു.
‘വളരെ ശക്തവും ബുദ്ധിപരവുമായ നീക്കങ്ങളിലൂടെ യുക്രെയ്ൻ റഷ്യയുടെ ആക്രമണങ്ങൾ പ്രതിരോധിക്കുകയാണ്. യുകെയുടെ ഭാഗത്ത് നിന്നുമുള്ള എല്ലാ പിന്തുണയും യുക്രെയ്നിനുണ്ടാവും. അവർക്കായി പ്രതിരോധ ആയുധങ്ങളും, സാമ്പത്തിക സഹായവും യുകെ നൽകുന്നതായിരിക്കും’ ലിസ് ട്രസ് വ്യക്തമാക്കി.
യുക്രെയ്ൻ പിടിച്ചെടുക്കാനുള്ള റഷ്യയുടെ തീരുമാനം, അവർക്ക് തന്നെ തിരിച്ചടിയായിരിക്കും. റഷ്യയുടെ ക്രൂരത മനസിലാക്കിയ പല രാജ്യങ്ങളും അവരെ തള്ളിപ്പറയുകയാണ്. യുദ്ധത്തിലൂടെ റഷ്യയുടെ സാമ്പത്തിക മേഖലയടക്കം വലിയ പ്രത്യാഘാതങ്ങൾ നേരിടുമെന്നും ലിസ് കൂട്ടിച്ചേർത്തു. യുദ്ധം വേഗം അവസാനിക്കുമെന്ന് താൻ കരുതുന്നില്ലെന്നും, ഇരു രാജ്യങ്ങളിലും ചോരപ്പുഴ ഒഴുകുമെന്നും ലിസ് പറഞ്ഞു.
അതേസമയം, യുക്രെയ്‌നുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാൽ യുദ്ധം നടക്കുമ്പോൾ, ചർച്ചയ്‌ക്ക് തയ്യാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലസ്‌കി നിലപാട് സ്വീകരിച്ചു. ആക്രമണം നിർത്തിയാൽ, ചർച്ചയ്‌ക്ക് തയ്യാറാണെന്നാണ് സെലസ്‌കി റഷ്യയെ അറിയിച്ചത്.
Comments