തിരുവനന്തപുരം: പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ രക്ഷാദൗത്യത്തിന് നടുവിലാണ് രാജ്യം. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ അവിടെയുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത് കേന്ദ്രസർക്കാരാണ് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതത് സംസ്ഥാനങ്ങളിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കേണ്ട ചുമതല മാത്രമെ സംസ്ഥാനങ്ങൾക്കുള്ളൂ. എന്നാൽ ഇവിടെയും രാഷ്‌ട്രീയ മുതലെടുപ്പിനുളള അവസരമാക്കുകയാണ് കേരളം ഉൾപ്പെടെയുളള സംസ്ഥാന സർക്കാരുകൾ.
മോൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇതിനായി മോൾഡോവ വിദേശകാര്യമന്ത്രി നിക്കു പോപ്പസ്‌കുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണെന്നാണ് മീഡിയവൺ വാർത്ത നൽകിയിരിക്കുന്നത്. ‘പിണറായിയുടെ നിർദ്ദേശം ഫലം കണ്ടു, മോൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം’ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഇതിനെ ട്രോളിയാണ് സന്ദീപ് വാര്യർ എത്തിയിരിക്കുന്നത്. ‘ആ ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ? എന്നെങ്കിലും പിണറായി സമ്മതിക്കുമ്പോ മൂപ്പരടെ ഫോട്ടോ പ്രിൻറ് ചെയ്യാനാ’ സന്ദീപ് വാര്യർ കുറിച്ചു.
യുക്രെയ്നിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. റഷ്യ വഴിയുള്ള രക്ഷാ ദൗത്യം സാദ്ധ്യമാക്കണം, അതിർത്തിയിലെത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, യുക്രെയ്ൻ ഭാഷ കൈകാര്യം ചെയ്യാനറിയുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. മോൾഡോവ വഴി രക്ഷാദൗത്യം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാമത്തെ നിർദേശമാണ് കേന്ദ്ര സർക്കാരിപ്പോൾ പരിഗണിച്ചിരിക്കുന്നതെന്നാണ് മീഡിയ വൺ പറയുന്നത്.
ഡൽഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് അവിടെ നിന്നുളള യാത്രാച്ചിലവ് സംസ്ഥാനം വഹിക്കുമെന്ന് നേരത്തെ പിണറായി വിജയൻ പറഞ്ഞിരുന്നു. ഇന്നലെ നെടുമ്പാശേരിയിൽ എത്തിയ ആദ്യ മലയാളി വിദ്യാർത്ഥി സംഘത്തെ സ്വീകരിക്കാൻ മന്ത്രി പി രാജീവ് ഉൾപ്പെടെയുളളവർ എത്തുകയും ചെയ്തിരുന്നു.
അതേസമയം കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് അതിർത്തി കടക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട് സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇനി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയില്ലാതെ പോളണ്ട് അതിർത്തി കടക്കനാവും. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നേരത്തെ അതിർത്തി കടക്കാനായത്.
Comments