ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയർപേഴ്‌സണായി മാധബി പുരി ബുച്ചിനെ നിയമിച്ചു. സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ബുച്ച്. മൂന്ന് വർഷത്തേക്കാണ് നിയമനം. സെബിയുടെ ഡബ്ല്യുടിഎം ആയി മാറിയ ആദ്യ വനിത മാത്രമല്ല, സ്വകാര്യ മേഖലയിൽ നിന്നുള്ള റെഗുലേറ്ററിൽ ജോലി ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് ബുച്ച്. ഐസിഐസിഐ ബാങ്കിൽ തന്റെ കരിയർ ആരംഭിച്ച അവർ 2009 ഫെബ്രുവരി മുതൽ 2011 മെയ് വരെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും (എംഡി) സിഇഒയും ആയി.
2011ൽ ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ എൽഎൽപിയിൽ ചേരാൻ ബുച്ച് സിംഗപ്പൂരിലേക്ക് പോയി. അഗോറ അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക-ഡയറക്ടറാണ്. ഷാങ്ഹായിലെ ന്യൂ ഡെവലപ്മെന്റ് ബാങ്കിലും അവർ മൂന്ന് വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ഐസിഐസിഐ ബാങ്കർ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) മാനേജ്മെന്റ് ബിരുദം നേടിയിട്ടുണ്ട്.
അജയ് ത്യാഗിയുടെ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് പിൻഗാമിയായി മാധബി പുരിയെ നിയമിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് ഒക്ടോബറിൽ ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 6 ആയിരുന്നു. സെബിക്ക് പുതിയ ചെയർമാനെ ലഭിക്കുമോ അതോ നിലവിലെ അജയ് ത്യാഗിക്ക് വീണ്ടും കാലാവധി നീട്ടി കൊടുക്കുമോ എന്ന കാര്യത്തിൽ ഓഹരി വിപണി വ്യക്തതയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് മാധബി പുരിയുടെ നിയമനം.
Comments