കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്നെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണം ആയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ നിന്നും തലയൂരാൻ ദീപു മരിച്ചത് ലിവർ സിറോസിസിനെ തുടർന്നാണെന്ന തരത്തിൽ സിപിഎം പ്രവർത്തകർ പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഈ പ്രചാരണങ്ങൾ കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ ദീപുവിന്റെ തലയ്‌ക്ക് പുറകിലായി രണ്ട് പരിക്കുകളാണ് ഏറ്റിരിക്കുന്നത്. ഇതിന്റെ അളവുൾപ്പെടെയുള്ള വിവരങ്ങൾ പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഉണ്ട്. നേരത്തെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ തന്നെ തലയിലെ പരിക്കാണ് മരണ കാരണം ആയതെന്ന് വ്യക്തമായിരുന്നു. എന്നാൽ ലിവർ സിറോസിസ് തലയിലെ നാഡികൾ പൊട്ടുന്നതിന് വേഗം വർദ്ധിപ്പിച്ചുവെന്നായിരുന്നു പോലീസിന്റെ വാദം.
കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ ഉൾപ്പെടെയുള്ളവരാണ് ദീപുവിന്റെ മരണകാരണം ലിവർ സിറോസിസ് ആണെന്ന പ്രചാരണം നടത്തിയത്. പ്രവർത്തകരുടെ മർദ്ദനമല്ല മറിച്ച് മറ്റ് രോഗങ്ങളാണ് മരണത്തിന് കാരണം ആയതെന്നും, സംഭവത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു എംഎൽഎ പറഞ്ഞിരുന്നത്. എന്നാൽ മുഖം രക്ഷിക്കാൻ സിപിഎം നടത്തിയ വ്യാജ പ്രചാരണമാണ് ഇതെല്ലാമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്.
ഫെബ്രുവരി 12 നാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്‌ക്കൽ സമരത്തിനിടെയായിരുന്നു സംഭവം. സംഘം ചേർന്ന് എത്തിയ സിപിഎം പ്രവർത്തകർ ദീപുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശനായ ദീപു സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായതോടെ ട്വന്റി ട്വന്റി പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയയുൾപ്പെടെ നടത്തിയിരുന്നു എങ്കിലും ദിവസങ്ങൾക്കുള്ളിൽ ദീപു മരിക്കുകയായിരുന്നു,
Comments