മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിന്റെ തായ്ക്വാൻഡോ ബ്ലാക്ക് ബെൽറ്റ് റദ്ദാക്കി. റഷ്യയുടെ ക്രൂരതയിൽ അനേകം സാധാരണക്കാരാണ് ബലിയാടാകുന്നത്. ഇത് തായ്ക്വാൻഡോ പോലെയൊരു കായിക ഇനത്തിന് തന്നെ അപമാനമാണെന്ന് അധികൃതർ വിശദീകരണം നൽകി.
യുദ്ധ വിജയത്തേക്കാൾ ഏറ്റവും വലുതാണ് സമാധാനം. റഷ്യയുടെ ക്രൂരമായ ആക്രമണങ്ങളിൽ യുക്രെയ്നിലെ അനേകം നിരപരാധികളാണ് മരിച്ചു വീഴുന്നത്. തായ്ക്വാൻഡോ ബ്ലാക്ക് ബെൽറ്റുള്ള ഒരാൾ ഇത്തരം അതിക്രൂരമായ പ്രവൃത്തികൾ ചെയ്യരുത്. ഈ കായിക ഇനത്തിന്റെ മൂല്യങ്ങൾക്കും നിയമങ്ങൾക്കും എതിരാണിത്. അതിനാൽ പുടിന്റെ ബ്ലാക്ക് ബെൽറ്റ് റദ്ദാക്കുന്നു എന്ന് ലോക തായ്ക്വാൻഡോ ഫെഡറേഷൻ അറിയിച്ചു.
2013ലാണ് വ്ളാദിമർ പുടിന് തായ്ക്വാൻഡോ ബ്ലാക്ക് ബെൽറ്റ് ലഭിച്ചത്. ഇതിന് പുറമെ, പുടിന്റെ ‘ഓണററി പ്രസിഡന്റ്, അംബാസഡർ’ പദവികൾ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ (ഐജെഎഫ്) സസ്പെൻഡ് ചെയ്തിരുന്നു. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ 2008ലാണ് റഷ്യൻ പ്രസിഡന്റിന് ഓണററി പദവി നൽകി ആദരിച്ചത്.
തായ്ക്വാൻഡോ ബ്ലാക്ക് ബെൽറ്റ് റദ്ദാക്കിയത് പുറമെ, റഷ്യയിൽ തായ്ക്വാൻഡോ മത്സരങ്ങളും നടത്തില്ലെന്ന് ഫെഡറേഷൻ അറിയിച്ചു. റഷ്യൻ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബ്ബുകളെയും രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇതിന് പുറമെ, ഹോക്കി, റഗ്ബി സംഘടനകളും റഷ്യയെ വിലക്കി. യുവേഫയും റഷ്യൻ ക്ലബ്ബുകൾക്ക് വിലക്കേർപ്പെടുത്തി. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ് ലീഗ് മത്സരങ്ങൾ റഷ്യൻ ക്ലബ്ബുകൾക്ക് നഷ്ടപ്പെടും.
Comments