കീവ്: റഷ്യയുടെ ആക്രമണം കടുപ്പിക്കുന്നതിനിടെ പ്രതിരോധം തീർക്കാൻ പാടുപെടുകയാണ് യുക്രെയ്ൻ. ഇതിനിടെ റഷ്യൻ പട്ടാളത്തിലെ 5,710 സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുദ്ധത്തിന്റെ ആദ്യ അഞ്ച് ദിവസത്തെ പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിത്. യുക്രെയ്‌ന്റെ ജനറൽ സ്റ്റാഫ് വക്താവ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യയുടെ 200 പട്ടാളക്കാർ ഇപ്പോഴും യുദ്ധത്തടവിലാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. 198 റഷ്യൻ ടാങ്കുകൾ, 29 വിമാനങ്ങൾ, 846 കവചിത വാഹനങ്ങൾ, 29 ഹെലികോപ്റ്ററുകൾ എന്നിവ നശിപ്പിച്ചതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇക്കാര്യങ്ങൾ ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുക്രെയ്ൻ അധിനിവേശത്തിൽ മോസ്‌കോ സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചതായാണ് യു.കെയുടെ പ്രതിരോധ മന്ത്രാലയവും പ്രതികരിക്കുന്നത്.
റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു ആദ്യ ദിനങ്ങളിൽ റഷ്യയും അവകാശപ്പെട്ടിരുന്നത്. എന്നാൽ തങ്ങളുടെ സൈനികബലത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതായി മോസ്‌കോയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഒടുവിൽ സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്തരമൊരു സ്ഥിരീകരണമുണ്ടായത്.
റഷ്യയുടെ സൈന്യത്തിന്റെ നാൽപത് ശതമാനമാണ് ആദ്യം യുക്രെയ്‌നിലേക്ക് പ്രവേശിച്ചതെങ്കിൽ നിലവിൽ അത് 70 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഖാർകീവ് നഗരമദ്ധ്യത്തിൽ വൻതോതിലുള്ള മിസൈൽ-ഷെൽ ആക്രമണങ്ങൾ തുടരുകയാണ് റഷ്യൻ സൈന്യം. നിരവധി സാധാരണക്കാരും യുദ്ധവെറിയിൽ ഇരയാവുകയാണ്.
Comments