മുംബൈ: ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറിയ്ക്ക് പന്ത്രണ്ട് വയസ്സ് പൂർത്തിയാകുമ്പോൾ, അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചറി സച്ചിന്റെ പേരിലാണ് ഉള്ളത്. ചുരുക്കം ചില താരങ്ങൾക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അന്ന് കളിക്കാൻ കഴിയുമെന്ന് പോലും ഉറപ്പില്ലായിരുന്നു. ഇങ്ങനെയൊരു റെക്കോർഡ് ലഭിക്കുമെന്നും കരുതിയിരുന്നില്ലെന്നാണ് താരം പറയുന്നത്.
‘മത്സരം കളിക്കാൻ സാധിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. മത്സരദിവസം എനിക്ക് ശരീരം മുഴുവൻ വേദനയായിരുന്നു. വേദനസംഹാരി കഴിച്ചാണ് ഞാൻ കളിക്കാനെത്തിയത്. മത്സരത്തിന്റെ അന്നുപോലും ഞാൻ ഫിസിയോയ്‌ക്ക് ഒപ്പമായിരുന്നു. ശരീരവേദനയുണ്ടെന്നും ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ, കളിക്കളം കണ്ടപ്പോൾ ഞാൻ എല്ലാം മറന്നു. ഒരു നിമിഷം പോലും അവയെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചില്ല. റെക്കോർഡുകളെ കുറിച്ച് ഓർത്തത് പോലുമില്ല’ സച്ചിൻ പറഞ്ഞു.
‘ആദ്യ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ പോലും ഞാൻ വീണ്ടും ഒരു സെഞ്ചുറി നേടും എന്ന് ചിന്തിച്ചില്ല. ക്രീസിൽ നിൽക്കണം കളിക്കണം എന്നത് മാത്രമായിരുന്നു മനസിൽ. എന്നാൽ അന്ന് തികച്ചും അപ്രതീക്ഷിതമായി, കളിക്കാൻ പോലും സാധിക്കുമോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ, ഞാൻ ഇരട്ട സെഞ്ചുറിയിലേയ്‌ക്ക് എത്തുകയായിരുന്നു’ സച്ചിൻ വിശദീകരിച്ചു.
2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിലായിരുന്നു സച്ചിന്റെ അവിസ്മരണീയ പ്രകടനം. ഗ്വാളിയറിൽ വെച്ചായിരുന്നു മത്സരം നടന്നത്. 25 ബൗണ്ടറികളും, മൂന്ന് സിക്‌സറുമടക്കം 200 റൺസ് എടുത്ത സച്ചിൻ പുറത്താകാതെ നിന്നു. മത്സരത്തിൽ 153 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Comments