മോസ്‌കോ: യുക്രെയ്‌നിലെ ഖാർകീവ് മേഖലയിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ച് നൽകി റഷ്യൻ പ്രതിരോധമന്ത്രാലയം. മുപ്പത് ടണ്ണിൽ അധികം ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ യുക്രെയ്‌നിലെ സാധാരണക്കാർക്ക് എത്തിച്ച് നൽകി. അയൽരാജ്യമായ ബെൽഗൊറോഡ് മേഖലയിൽ നിന്നാണ് യുക്രെയ്‌നിലെ ജനങ്ങൾക്കാണ് റഷ്യൻ സൈന്യം 30 ടൺ മാനുഷിക സഹായം എത്തിച്ചു നൽകിയത്.
പ്രാദേശിക ജനങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് സൈന്യം സഹായം എത്തിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോൾചാൻസ്‌ക് നഗരത്തിലേയും കസാച്യ ലോപാനിലേയും ജനങ്ങൾക്കാണ് റഷ്യ സഹായം നൽകിയത്. ധാന്യങ്ങൾ, മാംസം, മത്സ്യം, മിഠായി, ബേക്കറി ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളം എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു.
റഷ്യൻ സൈന്യം തന്നെ വിവിധ ഇടങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്ന യുക്രെയ്‌നിലെ സ്ത്രീകൾക്കും കുട്ടികൾക്കും കിറ്റ് കൈമാറുകയായിരുന്നു. ജനങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ കൈമാറുന്ന റഷ്യൻ സേനയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ-യുക്രെയ്നിയൻ അതിർത്തിയോട് ചേർന്നുള്ള മേഖലയാണ് ഖാർകീവ്.















