കീവ്: റഷ്യൻ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്‌ന്റെ പല മേഖലകളിലും അർദ്ധ രാത്രിയിലും കണ്ണഞ്ചിക്കുന്ന തരത്തിൽ ബോംബ് സ്ഫോടനങ്ങൾ നടക്കുകയാണ്. ഏറെ ഭയാനകമായ കാഴ്ചകളുടെ നിരവധി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂരിരുട്ടിലും മിസൈൽ വന്ന് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറ്റൊരു സ്‌ഫോടന ദൃശ്യം ഇപ്പോൾ വൈറലാകുന്നത്.
യുക്രെയ്‌നിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുന്ന വാർത്താ അവതാരകനാണ് വീഡിയോയിലുള്ളത്. കീവിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 50 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ മാദ്ധ്യമപ്രവർത്തകൻ പറയുന്ന വിവരങ്ങൾ തത്സമയം സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിനിടെ പെട്ടെന്നാണ് പിറകിൽ വലിയ ബോംബ് സ്‌ഫോടനം നടക്കുന്നത്. ഇതിന്റെ ശബ്ദവും വെളിച്ചവും ക്യാമറയിൽ പതിയുകയും അവതാരകൻ അമ്പരന്ന് പിറകിലോട്ട് നോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.. സെക്കൻഡുകൾക്കുള്ളിൽ രണ്ടാമത്തെ സ്‌ഫോടനവും അവതാരകന് പിറകിൽ സംഭവിച്ചു. ഇതോടെ നിന്നിടത്ത് നിന്നും ഓടിരക്ഷപ്പെടുകയാണ് വാർത്താ അവതാരകൻ..
WATCH: 2 large explosions light up the Kyiv skyline as reporter goes off the air pic.twitter.com/MXlYuD8i6J
— BNO News (@BNONews) March 3, 2022
ഏകദേശം ഒരു മില്യൺ കാഴ്‌ച്ചകളാണ് ഈ വീഡിയോയ്‌ക്ക് ലഭിച്ചത്. യുക്രെയ്‌നിലെ സ്ഥിതിഗതികൾ ദിനംതോറും രൂക്ഷമാകുമ്പോൾ വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരുടെ ജീവനും അപകടത്തിലാണ് തുടരുന്നത്.
യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിൽ പല പ്രധാനയിടങ്ങളിലും ഷെല്ലാക്രമണം രൂക്ഷമായിരുന്നു. നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് കീവിൽ വസിച്ചിരുന്നത്. ഏറ്റവും വലിയ രണ്ടാമത്തെ യുക്രേനിയൻ നഗരമായ ഖാർകീവിൽ കനത്ത പോരാട്ടം തുടരുകയാണ്. ഖേഴ്‌സൺ നഗരം ഇതിനോടകം റഷ്യയുടെ പിടിയിലായി കഴിഞ്ഞു. ഒഡേസ ഉൾപ്പെടെയുള്ള മേഖലകൾ കൈക്കലാക്കാനാണ് റഷ്യൻ പട്ടാളത്തിന്റെ നീക്കം.
Comments