ഷെയ്ൻ വോൺ എന്ന് ഇതിഹാസം ലോകത്ത് നിന്നു തന്നെ വിട പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകൾ ക്രിക്കറ്റ് ഉളളിടത്തോളം കാലം ക്രിക്കറ്റ് പ്രമികൾക്ക് മറക്കാനാവുമോ? 52ാം വയസ്സിൽ ഓസ്‌ത്രേല്യൻ സ്പിൻ ഇതിഹാസം ജീവിതത്തിൽ നിന്ന് വിടവാങ്ങുമ്പാൾ കായിക ലോകം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. വ്യക്തി ജീവിതത്തിൽ അച്ചടക്കം പാലിക്കാതെ എന്നും വിവാദനായകനായിരുന്നു വോൺ. എന്നാൽ കളിക്കളത്തിൽ എന്നും അച്ചടക്കമുളള ഒരു പോരാളി ആയിരുന്നു ഈ ലെഗ്‌സ്പിന്നർ.
വോണിനെ കുറിച്ച് പറയുമ്പോൾ നൂറ്റാണ്ടിന്റെ പന്തിനെ പറ്റി പറയാതെ പോകാനാവില്ല. ഈ പന്ത് നേരിട്ട മൈക്ക് ഗാറ്റിങ് മാത്രമല്ല ക്രിക്കറ്റ് ആരാധകരും ഇന്നും ഓർമ്മയിൽ ഒരിക്കലും മായാത്ത ചിത്രം പോലെ സൂക്ഷിക്കുന്നു. നൂറ്റാണ്ടിലെ ഈ പന്ത് എത്ര തവണ കണ്ടാലും മതിവരില്ല. ഒരിക്കൽ കണ്ടാൽ അത് വീണ്ടും വീണ്ടും കാണാൻ തോന്നും. അത്രയും അതിശയകരമാം വിധമാണ് ആ പന്തിനെ ഷെയ്ൻ വോൺ കൈകാര്യം ചെയ്തത്.
ആഷസ് പരമ്പരയിലായിരുന്നു ആ അത്ഭുതം അരങ്ങേറിയത്. 1993 ജൂൺ 4, മാഞ്ചസ്റ്ററിലെ ഓൾ ട്രാഫോർഡായിരുന്നു വേദി. ഷെയ്ൻ വോൺ പന്ത് സൈയിലെടുത്തു. സ്പിൻ ബൗളിങ്ങിനെ അതിവിദഗ്‌ദ്ധമായി കളിക്കുന്നതിൽ ഇംഗ്ലീഷ് ബാറ്റർ മൈക്ക് ഗാറ്റിങ് ആയിരുന്നു ക്രീസിൽ. വോൺ എറിഞ്ഞ ആ മാന്ത്രിക പന്ത് ലെഗ് സ്റ്റമ്പിന് വളരെ പുറത്ത് പിച്ച് ചെയ്ത അതിശയകരമാം വിധം കുത്തിത്തിരിഞ്ഞ് ഓഫ് സ്റ്റമ്പിനെ ചുംബിച്ച് കടന്നുപോയി. എന്താണ് സംഭവിച്ചതെന്ന് ബാറ്റ് ചെയ്ത് ഗാറ്റിങിന് മാത്രമല്ല കളി കണ്ടവർക്കും മനസ്സിലായില്ല. ലോകം ഒരു നിമിഷം സ്തബ്ധമയായി പോയി. ആ സമയത്ത് കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിച്ചി ബെനൗഡിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘ഗാറ്റിങ്ങിന് എന്താണ് സംഭവിച്ചതെന്ന് തീർത്തും അറിയില്ല, അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല’
ഗാറ്റിങ്ങിനെ വോൺ ക്ലീൻ ബൗൾഡാക്കിയപ്പോൾ അമ്പയർ ഡിക്കി ബേർഡ് പോലും ഈ അതിശയിപ്പിക്കുന്ന പന്തിനു മുന്നിൽ അമ്പരന്നു. ബെനൗഡിന്റെയും ഡിക്കി ബേർഡിന്റെയും ഞെട്ടിക്കുന്ന ഭാവങ്ങൾ എക്കാലത്തെയും മികച്ച കായിക നിമിഷങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. മൈക്ക് ഗാറ്റിങ്ങിനെതിരെ എറിഞ്ഞ പന്ത് ശാസ്ത്രലോകത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഭൗതികശാസ്ത്രജ്ഞൻമാർക്ക് ഗവേഷണത്തിനുളള ഒരു വിഷയം കൂടിയായിരുന്നു വോണിയുടെ വിരലുകളിൽ നിന്ന് പിറവിയെടുത്തത്.
എതിർ ടീമിന്റെ ബാറ്റ്‌സ്മാൻമാർക്ക് എന്നും ഒരു അത്ഭുതമായിരുന്നു വോണിന്റെ ബൗളിങ്. ലെഗ് ബ്രേക്കുകളും ഫ്‌ലിപ്പറുകളും കൊണ്ട് ബാറ്റർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന വോണിനെ അർഹിക്കുന്ന ബഹുമാനത്തോടെയാണ് എതിരാളികൾ നേരിട്ടിരുന്നത്. ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അപൂർവ പ്രതിഭ. നൂറ്റാണ്ടിന്റെ പന്ത് സമ്മാനിച്ച ഷെയ്ൻ വോണിനെപ്പോലെ മറ്റൊരു ക്രിക്കറ്റർ മൈതാനങ്ങളെ വിസ്മയിപ്പിക്കാൻ ഇനിയും ഉണ്ടാകുമോയെന്ന് കണ്ടറിയണം.
Comments