ബംഗളൂരു : യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ കുടുംബത്തിന് സഹായവുമായി കർണാടക സർക്കാർ. നവീനിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നവീനിന്റെ വീട്ടിലേക്ക് നേരിട്ട് എത്തിയാണ് സഹായധനം കൈമാറിയത്. ചെക്കാണ് അദ്ദേഹം നൽകിയത്. നവീനിന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. നവീനി ന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറുമായി നിരന്തം ബന്ധപ്പെടുന്നുണ്ട്. നവീനിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് മടക്കിക്കൊണ്ടുവരും. യുക്രെയ്‌നിലെ ഇന്ത്യൻ സ്ഥാനപതിയുമായി അടിക്കടി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നവീനിന്റെ കുടുംബത്തിന് ധനസഹായം നൽകിയ വിവരം അദ്ദേഹം ട്വിറ്ററിലൂടെയും പങ്കുവെച്ചിട്ടുണ്ട്.
ഖാർകീവിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അവർക്ക് ധൈര്യം പകരുകയും ചെയ്തു. പവിത്രമായ മനുഷ്യജീവിതത്തിന് പകരം ഒന്നും നൽകാൻ നമുക്ക് കഴിയില്ല. എങ്കിലും നവീനിന്റെ കുടുംബത്തിന് ആവുന്നത് ചെയ്തു. 25 ലക്ഷം രൂപയുടെ ചെക്ക് നവീന്റെ കുടുംബത്തിന് കൈമാറി- ബസവരാജ് ബൊമ്മെ ട്വിറ്ററിൽ കുറിച്ചു.
ഖാർകീവ് നാഷണൽ മെഡിക്കൽ സർവ്വകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ. ഭക്ഷണം വാങ്ങാനായി ബങ്കറിൽ നിന്നും പുറത്തുവന്നപ്പോഴാണ് നവീന് അപകടം ഉണ്ടായത്.
Comments