ന്യൂഡൽഹി: സുമിയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ നിർദ്ദേശങ്ങളുമായി രാജ്യം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടാണ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയത്.
ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. റെഡ്‌ക്രോസ് അടക്കമുള്ള എല്ലാ ഏജൻസികളുമായും സുരക്ഷിത മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്.സുരക്ഷിതമായി ഷെൽട്ടറുകൾക്കുള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.
വിദ്യാർത്ഥികളുടെ വേദനയും ആശങ്കയും മനസിലാക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.ഗതാഗത പ്രതിസന്ധിക്കും തുടർച്ചയായ അക്രമങ്ങൾക്കും ഇടയിൽ സുമിയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ സുമി പ്രദേശത്ത് നിന്ന് പൗരന്മാരെ ഒഴിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ശ്രദ്ധ.
സുമിയിൽ ഷെല്ലാക്രമണം ശക്തമായി തുടരുന്നതിനാൽ പ്രാദേശിക വെടിനിർത്തൽ ഏർപ്പെടുത്തിയാൽ മാത്രമേ വിദ്യാർത്ഥികളെ സുരക്ഷിതമാക്കി ഒഴിപ്പിക്കാൻ സാധിക്കൂ. അതിനായി റഷ്യയ്‌ക്കും യുക്രെയ്‌നും മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തികൊണ്ടിരിക്കുകയാണ്.ഉടൻ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Comments