കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു ആയതിനാലല്ല പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മന്ത്രി എന്ന നിലയിൽ അദ്ദഹം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് നൽകിയത്. റിയാസിനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത് തെറ്റാണെന്ന് ആർക്കും പറയാനാവില്ലെന്ന് അദ്ദഹം ചൂണ്ടിക്കാട്ടി.
അതേസമയം പിജയരാജനെ തഴഞ്ഞുവെന്ന് പാർട്ടി അംഗങ്ങൾ പരസ്യമായി വിമർശനം ഉന്നയിച്ചാൽ നടപടി ഉണ്ടാകും. സംഘടന കാര്യങ്ങൾ പൊതു ഇടത്ത് ചർച്ചയാക്കരുത്.സംസ്ഥാന സമിതിയിൽ പ്രവർത്തിക്കാനുള്ള പ്രയാസം അറിയിച്ചതിനാലാണ് ജെയിംസ് മാത്യുവിനെ ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പിജയരാജൻ ഇല്ലെന്ന് അറിഞ്ഞതോടെ ജയരാജനെ അനുകൂലിച്ച് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം പൊടി പൊടിക്കുകയാണ്. 42,000 പേർ അംഗങ്ങളായുള്ള റെഡ് ആർമി ഒഫീഷ്യൽസ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ജയരാജൻ അനുകൂല പോസ്റ്ററുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. പി.ജയരാജൻ ഇത്തവണ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആർമി ഒഫീഷ്യൽസെന്ന പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്.
കണ്ണൂരിൻ താരകമല്ലോ എന്ന ജയരാജൻ അനുകൂല വാഴ്‌ത്തുപ്പാട്ടും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിന് പിന്നാലെയാണ് പരസ്യമായി വിമർശിച്ചാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
Comments