കീവ്: യുക്രെയ്‌നിലെ രണ്ട് പ്രധാന ആണവ നിലയങ്ങൾ വരുതിയിലാക്കിയതിന് പിന്നാലെ ജലവൈദ്യുത നിലയം ലക്ഷ്യമാക്കിയാണ് റഷ്യൻ സൈന്യം ഇപ്പോൾ നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാന നഗരമായ കീവിലെ ഹൈഡ്രോ ഇലക്ട്രിക് വൈദ്യുത നിലയം ഉന്നം വെച്ചാണ് റഷ്യൻ സൈന്യം നീങ്ങുന്നത്. കീവിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന വൈദ്യുതനിലയമാണിത്.
അതേസമയം യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നിലെ 2,100 ലധികം സൈനിക സ്ഥാപനങ്ങൾ നശിപ്പിച്ചതായി റഷ്യ വ്യക്തമാക്കി. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് അഞ്ചിന് മാത്രം മാത്രം അഞ്ച് റഡാർ സ്‌റ്റേഷനുകളും രണ്ട് ആന്റി-എയർക്രാഫ്റ്റ് മിസൈൽ സംവിധാനങ്ങളും നശിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രത്യേക സൈനിക ഓപ്പറേഷന്റെ ഭാഗമായി യുക്രെയ്‌നിലെ 2,119 സൈനിക സ്ഥാപനങ്ങളാണ് തകർന്നത്.
യുക്രെയ്ൻ സംഘർഷത്തിൽ ലോകത്തിനെ മുൾമുനയിലാക്കികൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തിന് പിന്നാലെ സാപോറേഷ്യ നിലയത്തിൽ തീയും പുകയും ഉയർന്നത് ലോകത്തെ മുഴുവൻ പരിഭ്രാന്തിയിലാക്കിയിരുന്നു.
ചെർണോബിലെ ആണവനിലയത്തിലേക്ക് മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് സാപോറേഷ്യയിലേക്ക് റഷ്യൻ സൈന്യം ആക്രമണം നടത്തിയത്. ആണവനിലയങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ ജലവൈദ്യുത നിലയങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമത്തിലൂടെ യുക്രെയ്‌നെ വീണ്ടും പരിഭ്രാന്തിയിലാക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
Comments