മോസ്കോ: യുക്രെയ്ൻ പ്ലൂട്ടോണിയം അധിഷ്ഠിത ഡേർട്ടി ബോംബ് നിർമ്മാണത്തിലാണെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ. 200ൽ അടച്ചുപൂട്ടിയ ചെർണോബിൽ ആണവ നിലയത്തിലാണ് ആണവായുധങ്ങൾ നിർമ്മിക്കുന്നതെന്ന് റഷ്യ ആരോപിക്കുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ റഷ്യൻ വാർത്താ ഏജൻസികളായ ടാസ്സ്, ഇന്റർഫാക്സ്, റിയ തുടങ്ങിയവരാണ് പുറത്തുവിട്ടത്. അതേസമയം ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിട്ടിട്ടില്ല. യുക്രെയ്നിൽ റഷ്യൻ അധിനിവേശം നടന്ന് രണ്ട് ദിവസം പിന്നിട്ടപ്പോൾ ചെർണോബിൽ റഷ്യ പിടിച്ചെടുത്തിരുന്നു.
1994 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ ആണവായുധങ്ങൾ ഉപേക്ഷിച്ചിരുന്നു. ആണവ ക്ലബ്ബിൽ വീണ്ടും ചേരാൻ പദ്ധതിയില്ലെന്നും യുക്രെയ്ൻ അറിയിച്ചിരുന്നു. പിന്നാലെയാണ് റഷ്യ ആണവായുധം സ്വന്തം നിലയ്ക്ക് നിർമ്മിക്കുകയാണെന്ന വാർത്ത റഷ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. യുക്രെയ്ൻ ആണവായുധങ്ങൾ സൃഷ്ടിക്കാൻ സോവിയറ്റ് യൂണിയനൊപ്പമുള്ള അറിവ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് റഷ്യക്കെതിരായ ആക്രമണത്തിനുള്ള തയ്യാറെടുപ്പിന് തുല്യമാണെന്നും അധിനിവേശത്തിന് മുൻപ് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.
അതേസമയം യുക്രെയ്നിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്. തെക്കൻ യുക്രെയ്നിലെ രണ്ട് നഗരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ ഇന്നലെ പകൽ അഞ്ച് മണിക്കൂർ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റഷ്യ വാക്ക് പാലിച്ചില്ലെന്നാണ് യുക്രെയ്ൻ വാദം. അസോവ കടൽ തീരത്തെ മരിയോപോളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതിനാൽ യുക്രെയ്ൻ ഒഴിപ്പിക്കൽ നിർത്തിവെയ്ക്കുകയായിരുന്നു.
Comments