പാലക്കാട്: ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമം. തൃശ്ശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തിലായിരുന്നു പുലിക്കുഞ്ഞ്. പോസ്റ്റ്മോർട്ടം മണ്ണൂത്തി വെറ്റിനറി കോളേജിൽ നടക്കും.
പുലിക്കുഞ്ഞിന് കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് മരണം സംഭവിച്ചത്. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു.
ഉമ്മിനിയിൽ ജനുവരിയിലാണ് ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിലായിരുന്നു തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ തള്ളപ്പുലി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയിരുന്നു.
കുഞ്ഞുങ്ങളെ സംരക്ഷിച്ച വനം വകുപ്പ് തള്ളപ്പുലിക്ക് വേണ്ടി കാത്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം തിരികെയെത്തിയ തള്ളപ്പുലി ഒരു കുഞ്ഞിനെ മാത്രം എടുത്ത് കാട്ടിലേക്ക് പോയി. വീണ്ടും തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുലി വന്നില്ല. ഇതോടെയാണ് അവശനിലയിലായ മറ്റൊരു പുലിക്കുഞ്ഞിനെ അകമലയിലെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചത്.
Comments