കീവ്: 1,500ലധികം ഇന്ത്യക്കാരുമായി എട്ട് വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിൽ നിന്ന് തിങ്കളാഴ്ച ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈനിക ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 24 മുതൽ യുക്രേനിയൻ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനമാർഗം എത്തിക്കുക.
ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള ‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ, യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിൽ നിന്നുള്ള 11 പ്രത്യേക സിവിലിയൻ വിമാനങ്ങളിൽ 2,135 ഇന്ത്യക്കാരെ ഞായറാഴ്‌ച്ച തിരികെ കൊണ്ടുവന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നാളെ 1,500-ലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരും. ബുഡാപെസ്റ്റ് (അഞ്ച്), സുസെവ (രണ്ട്), ബുക്കാറെസ്റ്റ് (ഒന്ന്) എന്നിവിടങ്ങളിൽ നിന്നായി എട്ട് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തും.
‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി 26 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ രാജ്യങ്ങളിലേക്ക് എത്തിച്ചു. സി-17 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ വ്യോമസേന രക്ഷാപ്രവർത്തനം നടത്തുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളാണ് സിവിലിയൻ വിമാനം നടത്തുന്നത്.
Comments