തിരുവനന്തപുരം: കെഎസ്ഇബിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് പുറത്തിറക്കുന്ന 65 ഇലക്ട്രിക് വാഹനങ്ങളിൽ എട്ടെണ്ണം ആദ്യദിനം ഓടിക്കുന്നത് വനിതകൾ. പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥരാണ് വാഹനം ഓടിക്കുന്നത്. ‘എർത്ത് ഡ്രൈവ് വിമൻ റൈഡേഴ്‌സ്’ എന്നാണ് ഇവർ അറിയപ്പെടുക.
നഗരത്തിലെ എട്ട് റൂട്ടുകളിൽ, ഇലക്ട്രിക് കാറുകളിൽ വനിതകളായ എൻജിനീയർമാരും, ഫിനാൻസ് ഓഫീസറുമൊക്കെ ഡ്രൈവർമാരാകും. ഇതിന് മുന്നോടിയായി നടത്തിയ ടെസ്റ്റ് ഡ്രൈവിൽ എട്ട് പേരും മികച്ച പ്രകടനം കാഴ്ചവെച്ചതായി അധികൃതർ അറിയിച്ചു.
നാളെ വനിതാ ദിനം ആഘോഷിക്കാനിരിക്കെ, സ്ത്രീശാക്തീകരണവും, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടാണ് വനിതാ ഉദ്യോഗസ്ഥരെ ഡ്രൈവർമാരാക്കുന്നത്. ഫിനാൻസ് ഓഫീസർ എം. രാധിക, സീനിയർ സൂപ്രണ്ടുമാരായ കെ. നിഷ, ബിന്ദു തോമസ്, സീനിയർ അസിസ്റ്റന്റുമാരായ സീന എസ്.എസ്., മഞ്ജു എസ്. ബാബു, പ്രിയ ബി., എസ്. ബീന, അസിസ്റ്റന്റ് എൻജിനിയർ ധനുശ്രീ കെ. കുട്ടി എന്നിവരാണ് ഇ-കാറുകൾ ഓടിക്കുന്ന വനിതകൾ.
കനകക്കുന്നിൽനിന്ന് എട്ടു റൂട്ടുകളിൽ ഇവർ കാറോടിക്കും. എസ്.എ.പി. ക്യാമ്പ്, കളക്ടറേറ്റ്, ടെക്‌നോപാർക്ക്, എൻജിനിയറിങ് കോളേജുകൾ, വികാസ് ഭവൻ, പബ്ലിക് ഓഫീസ് എന്നിവിടങ്ങളിൽ പ്രചാരണത്തിനായി കുറച്ചുനേരം നിർത്തിയിടും. ഒരു റൂട്ട് കോവളത്തേക്കാണ്. പട്ടം വൈദ്യുതിഭവനിലാണ് യാത്ര അവസാനിക്കുന്നത്.
ടാറ്റയുടെ അഞ്ച് നെക്‌സോണുകളും, 60 ടിഗോർ ഇവികളുമാണ് വൈദ്യുതി ബോർഡ് വാങ്ങിയത്. ഒരേ നിറത്തിലുള്ള കാറുകളുടെ ഇരു വശങ്ങളിലും ‘കെ.എസ്.ഇ.ബി, കേരളത്തിന്റെ ഊർജ്ജം’ എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ, കെഎസ്ഇബിയുടെ ടോൾ-ഫ്രീം നമ്പറായ 1912 ഉം വാഹനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments