കീവ്: റഷ്യയുടെ യുദ്ധവിമാനം യുക്രെയ്ൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുക്രെയ്‌ന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന പോർ വിമാനത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ പറയുന്നു. റഷ്യൻ വിമാനം തകർത്തതായി യുക്രെയ്ൻ പ്രദേശിക ഭരണകൂടവും അവകാശപ്പെട്ടു.
ഖാർകീവ് മേഖലയിൽ വ്യോമാക്രമണം നടത്തുന്നതിടെയാണ് യുദ്ധവിമാനം വെടിവെച്ചിട്ടത്. യുക്രെയ്‌നിന്റെ മിസൈൽ പ്രഹരം ഏറ്റെയുടൻ നിയന്ത്രണം വിട്ട റഷ്യൻ പോർവിമാനം കുളിനിച്ചീവ് എന്ന സ്ഥലത്ത് തകർന്ന് വീഴുകയായിരുന്നു. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ഖാർകീവ് പ്രതിരോധ ആസ്ഥാനവും ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയ്ൻ അധിനിവേശം 12-ാം ദിവസവും റഷ്യ ശക്തമായി തുടരുകയാണ്.
വ്യോമ-കര മാർഗ്ഗങ്ങളിലൂടെ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണങ്ങൾ ശക്തമായി തന്നെ യുക്രെയ്ൻ പ്രതിരോധിക്കുന്നുണ്ട്. ചില നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും റഷ്യൻ ആക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. യുക്രെയ്‌നിലെ 1.5 മില്യൺ ജനങ്ങളെ റഷ്യൻ ആക്രമണം ദുരിതത്തിലാക്കി.
യുദ്ധത്തെ തുടർന്ന് യുക്രെയ്‌നിൽ നിന്ന് അയൽരാജ്യങ്ങളിലേയ്‌ക്കുള്ള സാധാരണക്കാരുടെ പാലായനം തുടരുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്ന പ്രവർത്തനം പരമാവധി പൂർത്തിയാക്കി.
Comments