തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ പുലർച്ചെയാണ് വർക്കലയിലെ പ്രതാപന്റെ ഇരുനില വീടിന് തീപിടിച്ചത്. അപകടത്തിൽ മൂത്ത മകൻ നിഹുൽ മാത്രമാണ് രക്ഷപെടുന്നത്. മുകളിലെ നിലയിലേക്കുള്ള പടികളിൽ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിഹുലിനെയാണ് അഗ്നിരക്ഷാ സേന ആദ്യം കാണുന്നത്. ഭാര്യയും കുഞ്ഞും മുകളിലുണ്ട്, അവരെ എല്ലാവരേയും രക്ഷിക്കണേ എന്ന് പറഞ്ഞപ്പോഴേക്കും നിഹുൽ കുഴഞ്ഞു വീണിരുന്നു.
തീപിടുത്തം ആദ്യം കാണുന്നത് പ്രതാപന്റെ വീടിന്റെ എതിരെ താമസിക്കുന്ന ശശാങ്കനായിരുന്നു. ശശാങ്കൻ വീടിന്റെ വലതുഭാഗത്തെ കാർപോർച്ചിൽ തീ പടരുന്നത് കണ്ടു ബഹളം കൂട്ടി. തീപിടുത്തത്തെ തുടർന്ന് ശശാങ്കന്റെ മകൾ അലീന നിഹുലിനെ വിളിച്ചിരുന്നു. രണ്ടാം തവണ വിളിച്ചപ്പോഴാണ് നിഹുൽ ഫോൺ എടുത്തതെന്ന് അലീന പറയുന്നു. എവിടെയാ തീ എന്ന് നിഹുൽ ചോദിച്ചു. വീടിന്റെ മുന്നിലാണെന്ന് പറഞ്ഞു. ഉടൻ തന്നെ കട്ട് ചെയ്‌തെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്‌തെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് അലീന പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ നിഹുൽ ഓടി താഴത്തെ നിലയിലേക്ക് വന്നിരിക്കാമെന്നാണ് സൂചന. ഗുരുതരമായി പൊള്ളലേറ്റ നിഹുൽ അപകടാവസ്ഥ തരണം ചെയ്താലെ സംഭവത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ. താഴത്തെ ഹാളിനോട് ചേർന്നായിരുന്നു പിതാവ് പ്രതാപന്റെ മൃതദേഹമെന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറിയിൽ ഭാര്യ ഷെർലിയും. ഇരുവർക്കും ചെറിയ തോതിലെ പൊള്ളലേറ്റിരുന്നുള്ളൂ. അടുക്കളയിലേക്ക് തീ പടർന്നിരുന്നില്ല. കട്ടിലിൽ ഉറങ്ങിക്കിടന്നതു പോലെയായിരുന്നു അടുത്ത മുറിയിൽ നിഹുലിന്റെ സഹോദരൻ അഹിൽ മരിച്ച് കിടന്നത്.
സംഭവത്തിൽ മറ്റ് ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം പറയുന്നത്. വീടിന് പുറത്തോ സമീപത്തോ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറയുന്നു. മിക്കസമയത്തും മുറികളിലെ എസി പ്രവർത്തിപ്പിക്കാറുണ്ടായിരുന്നു. ഗേറ്റും വാതിലുമെല്ലാം വലിയ പൂട്ട് ഉപയോഗിച്ച് പൂട്ടിയിരുന്നു. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും വീട്ടിനുള്ളിൽ പ്രവേശിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.
Comments