ചണ്ഡീഗഡ് : റിലീസിന് മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ച ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീരി ഫയൽസ്’. കശ്മീരിലെ ജനങ്ങളുടെ ദുരിതവും അവർ അനുഭവിച്ച വേദനയും തുറന്ന് പറയുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ചിത്രം തിയേറ്ററിൽ എത്തിയതോടെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്.
രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അതേസമയം സിനിമയെ ഹരിയാന സർക്കാർ നികുതി രഹിതമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ പ്രദർശിപ്പിക്കുന്നതിന് ടാക്‌സോ, ജിഎസ്ടിയോ ഈടാക്കരുത് എന്ന് തിയേറ്ററുകൾക്കും മൾട്ടിപ്ലെക്‌സുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എക്‌സൈസ് ആന്റ് ടാക്‌സേഷൻ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ആറ് മാസം വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ ഈ സിനിമ കാണാൻ സീറ്റ് ബുക്ക് ചെയ്തവർക്ക് ജിഎസ്ടി തിരികെ നൽകണമെന്നും ഹരിയാന സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. സംസ്ഥാന ജിഎസ്ടി കുറച്ചാകും ഇനി ടിക്കറ്റ് വിൽക്കുക.
Comments