കൊച്ചി:ചുരംവെട്ടിയ കരിന്തണ്ടന്റെ തലവെട്ടിയ ചോരമണക്കുന്ന ചരിത്രവഴിയിൽ കരിന്തണ്ടന്റെ പൂർണകായ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ചുരംനിർമിക്കാൻ ബ്രിട്ടീഷുകാർക്ക് വഴി കാട്ടിയായിരുന്ന കരിന്തണ്ടന്റെ പ്രതിമ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ ഉയരുമ്പോൾ വിസ്മൃതിയിലാണ്ടുപോകാതെ ഒരു വീരചരിത്രത്തെ പുൽകുക കൂടിയാണ്.
കാട്ടുവഴിയെ വെട്ടിമാറ്റിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയും കൈയ്യിലേന്തി നെഞ്ചുറപ്പോടെ നിവർന്നു നിൽക്കുന്ന കരിന്തണ്ടന്റെ പൂർണകായ പ്രതിമ കൊച്ചി എളമക്കര ഭാസ്‌കരീയത്തിൽ ഒരുമാസം കൊണ്ട് പൂർത്തിയായി. എറണാകുളം തമ്മനം സ്വദേശിയും ശിൽപിയും ഡിജിറ്റൽ ആർട്ട് മേഖലയിലെ വിദഗ്ധനായ രമേഷ് ലക്ഷ്മണാണ് ശിൽപം നിർമ്മിച്ചത്. താമരശേരി സ്വദേശി ആർട്ടിസ്റ്റ് അയ്യപ്പൻ തയ്യാറാക്കിയ ചിത്രത്തെ ആധാരമാക്കിയാണ് രമേശ് ശില്പ നിർമ്മാണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയത്. വിഗ്രഹനിർമാണത്തിന്റെ അളവ് അടിസ്ഥാനമാക്കി സപ്തതലത്തിലാണ് പത്തടി ഉയരത്തിലുള്ള ശിൽപം നിർമിച്ചത്.
ബ്രിട്ടീഷുകാർ ചതിയിൽപെടുത്തി ജീവനെടുത്ത കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചുവെന്ന് വിശ്വസിക്കുന്ന ലക്കിടി ചങ്ങലമരത്തിന് സമീപത്താണ് ശിൽപം സ്ഥാപിക്കുക. വനവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പീപ്പിന്റെ(പീപ്പിൾസ് ആക്ഷൻ ഫോർ എജ്യുക്കേഷണൻ ആൻഡ് എക്കണോമിക് ഡവലപ്‌മെന്റ് ഓഫ് ട്രൈബൽ പ്യൂപ്പിൾ)ഡയറക്ടർ എസ്.രാമനുണ്ണിയുടെ നിർദ്ദേശപ്രകാരമാണ് ശിൽപ നിർമാണം.
ഭാരതീയ വിചാരകേന്ദ്രത്തിനു വേണ്ടി പി.പരമേശ്വരന്റെയും രാഷ്‌ട്രധർമ പരിഷത്തിനുവേണ്ടി ഛത്രപതി ശിവജിയുടെയും ശിൽപങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് രമേഷ് ലക്ഷ്മൺ. നിരവധി പരസ്യ സ്ഥാപനങ്ങളുടെ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വിഷ്വൽ മീഡിയ കോളേജ്ജുകളിൽ ചിത്ര-ശില്പ മേഖലകളെ പരിചയപ്പെടുത്തുന്ന കലാഅദ്ധ്യാപകനാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നുമാണ് എംഎഫ്എ ബിരുദം നേടിയത്.
Comments