ന്യൂഡൽഹി: യുക്രെയ്നിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്ന് കാണിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. യുദ്ധഭൂമിയായ യുക്രെയ്നിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണത്തേയ്ക്ക് ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നൽകണമെന്ന് ഹർജിയിൽ പറയുന്നു.
പ്രവാസി ലീഗൽ സെല്ലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ മാർച്ച് 21ന് വാദം കേൾക്കും. യുക്രെയ്നിൽ നിന്നും 20,000ത്തോളം വിദ്യാർത്ഥികളാണ് മടങ്ങിയെത്തിയത്. ഇപ്പോഴത്തെ അവസ്ഥയിൽ അവർക്ക് യുക്രെയ്നിലേക്ക് തിരികെ പോകാൻ സാധിക്കില്ല. യുക്രെയ്നിൽ പഠിച്ചുകൊണ്ടിരിക്കവെ ഏത് അവസ്ഥയിൽവെച്ചാണോ അവർക്ക് പഠനം മുടങ്ങിയത് അവിടം മുതൽ തുടർ പഠനത്തിന് അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഫെബ്രുവരി 26ന് ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ ഗംഗ. 20,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്നിൽ കുടുങ്ങിക്കിടന്നത്. ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്നിൽ കുടുങ്ങിക്കിടന്ന എല്ലാവരേയും രാജ്യത്ത് എത്തിച്ചിരുന്നു. യുക്രെയ്ന്റെ അതിർത്തി രാജ്യങ്ങളായ പോളണ്ട്, റുമേനിയ, ഹംഗറി വഴിയാണ് വിദ്യാർത്ഥികളെ മടക്കിക്കൊണ്ടു വന്നത്.
Comments