ചെങ്ങന്നൂർ: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘ദി കാശ്മീർ ഫയൽസ്’ സിനിമ പ്രദർശിപ്പിക്കാത്ത കേരളത്തിലെ തിയറ്ററുകൾക്കെതിരെ പ്രത്യക്ഷ സമരവുമായി ബിജെപി. ചലച്ചിത്ര- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരിലാണ് ബിജെപി പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത ആലപ്പുഴ ജില്ലയിലെ
തീയേറ്റർ ഉടമകളുടെ നിസ്സഹകരണത്തിനെതിരേ ബിജെപി ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചെങ്ങന്നൂർ ചിപ്പി തീയേറ്ററിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ അധ്യക്ഷൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഭൂരിപക്ഷം വരുന്ന സമൂഹത്തിലേക്ക് ആ സിനിമ കാണിക്കാതിരിക്കാൻ സാഹചര്യമൊരുക്കാൻ കേരളത്തിൽ വലിയ ഒരു മാഫിയ പ്രവർത്തിക്കുകയാണെന്ന് ഗോപകുമാർ ചൂണ്ടിക്കാട്ടി. ഈ മാഫിയയുടെ ഭാഗമായി തിയറ്റർ ഉടമകളും മാറുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ഈ തീവ്രവാദികളുടെ ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കുന്ന സമീപനം മാറ്റിവെച്ച് എത്രയും വേഗം ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തോട് കാട്ടിയ അതിക്രൂരമായ നിലപാടുകൾ പുറത്തുകൊണ്ടുവരുന്ന കശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ തിയറ്റർ ഉടമകൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
വീ വാൺട് ദി കശ്മീർ ഫയൽസ് എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് സ്ത്രീകൾ അടക്കമുളളവർ പ്രതിഷേധത്തിന് എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥപറയുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നതിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു.
തുടർന്ന് ആകെ രണ്ട് തീയേറ്ററുകളിൽ മാത്രമേ ഇവിടെ പ്രദർശനം ഉണ്ടായിരുന്നുള്ളൂ. കൊച്ചി ലുലുവിലെ പിവിആറിൽ രണ്ട് ഷോയും കോഴിക്കോട് ക്രൗൺ തീയേറ്ററിൽ ഒരു ഷോയുമാണ് ഉണ്ടായിരുന്നത്. പിന്നാലെ കൂടുതൽ ഷോകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധവും ആവശ്യവും ഉയർന്നു. തുടർന്നാണ് കൂടുതൽ തിയറ്ററുകളിൽ ഷോ ആരംഭിച്ചത്. എന്നാലും വലിയ വിഭാഗം തിയറ്ററുകൾ ഇനിയും സിനിമ ഏറ്റെടുക്കാൻ മടിച്ചുനിൽക്കുകയാണ്.
Comments