ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമായതോടെ 13 നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തി. ഒമിക്രോൺ വകഭേദമാണ് ചൈനയിൽ ആഞ്ഞടിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലെക്കാൾ ഇരട്ടിയിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
ചൈനയിലെ ജിലിൻ പ്രവിശ്യയിലാണ് ഏറ്റവും അധികം ഒമിക്രോൺ രോഗികളുള്ളത്. ഏകദേശം 3,000ലധികം ഒമിക്രോൺ കേസുകളാണ് ഇന്ന് ജിലിനിൽ റിപ്പോർട്ട് ചെയ്തത്. കൂടാതെ, കേസുകൾ ഗണ്യമായി വർദ്ധിക്കുന്നതിനെതുടർന്ന് ഹോങ്കോംഗ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ കൊറോണ വ്യാപനം കുറഞ്ഞ് ജീവിതം സാധാരണ നിലയിലേയ്‌ക്ക് മടങ്ങുമ്പോൾ, ചൈനയിൽ വീണ്ടും വൈറസ് വ്യാപനം രൂക്ഷമാകുകയാണെന്ന് നഗരവാസികൾ ആശങ്ക പ്രകടിപ്പിച്ചു.
13 നഗരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടി. ബസ്, ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. ജീവനക്കാർക്ക് കൂട്ടത്തോടെ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹോങ്കോഗ് നഗരത്തിലെ ഐ-ഫോൺ നിർമ്മാണ പ്ലാന്റും പ്രവർത്തനം നിർത്തി. ഹോങ്കോംഗ് അതിർത്തിയും അടച്ചിരിക്കുകയാണ്.
ലോക്ഡൗൺ പ്രഖ്യാപിച്ച നഗരങ്ങളിലുള്ള ഓരോ വ്യക്തിയും മൂന്ന് വട്ടം കൊറോണ പരിശോധനയ്‌ക്ക് വിധേയമാകണമെന്നാണ് അധികൃതർ അറിയിച്ചത്. പരിശോധനയ്‌ക്ക് വേണ്ടി മാത്രമേ വീടുകളിൽ നിന്നും പുറത്തിറങ്ങാവൂ എന്നും നിർദ്ദേശമുണ്ട്. അതേസമയം, ചൈനയിൽ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായത് ഓഹരി വിപണിയെ ഉൾപ്പെടെ ബാധിച്ചിരിക്കുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.
Comments