ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നിർദ്ദേശം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് വിലക്ക് ശരിവെച്ചതിലൂടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.
ആരാധനയ്‌ക്കുളള സ്വാതന്ത്ര്യം ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പറയുന്നുണ്ട്. എന്റെ മതത്തിന് വേണ്ടി എന്തൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. മുസ്ലീം വിശ്വാസിയായ ഒരാൾക്ക് ആരാധനയുടെ ഭാഗമാണ് ഹിജാബ് എന്നും ഒവൈസി പറയുന്നു. ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഒരു മുസ്ലീം സ്ത്രീ പറഞ്ഞാൽ പിന്നെ ആർക്കും അത് ചോദ്യം ചെയ്യാനാകില്ല.
യൂണിഫോം ഒരിക്കലും ഐക്യം ഉണ്ടാക്കില്ല. മതവും ജാതിയും ഒന്നും യൂണിഫോമിനുളളിൽ ഒളിപ്പിച്ചുവെയ്‌ക്കാനും കഴിയില്ലെന്ന് ഒവൈസി പറയുന്നു. മുസ്ലീം സ്ത്രീകളിൽ ഇത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. അവരെ ലക്ഷ്യമിടുന്നതായും തോന്നും. മതാചാരങ്ങൾ ഉപേക്ഷിക്കുന്നതല്ല ആധുനീകത.
കോടതി വിധിയോട് വിയോജിക്കുന്നുവെന്നും അതിന് തനിക്ക് അവകാശമുണ്ടെന്നും ഹർജിക്കാർ സുപ്രീംകോടതിയിൽ പോകണമെന്നും ഒവൈസി ട്വിറ്ററിൽ പ്രതികരിച്ചു.
Comments