ദുബായ്: അബുദാബി ഖലീഫ തുറമുഖത്ത് വൻ ലഹരി മരുന്ന് വേട്ട. 15 കോടി ദിർഹം വില വരുന്ന 1.5 ടൺ ഹെറോയിൻ ആണ് അബുദാബി പൊലീസ് പിടികൂടിയത്. വളർത്തു മൃഗങ്ങളുടെ ഭക്ഷണ പായ്‌ക്കറ്റിൽ ഒളിപ്പിച്ച നിലയിരുന്നു ലഹരിമരുന്ന്.
അയൽ രാജ്യത്തുനിന്ന് യുഎഇയിൽ എത്തിച്ച ഹെറോയിൻ യൂറോപ്പിലേക്കു കയറ്റി അയക്കാനുള്ള പദ്ധതിയാണ് പൊളിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് അബുദാബി ലഹരിമരുന്ന് നിർമാർജന വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടുകയായിരുന്നുവെന്ന് അബുദാബി പൊലീസ് മേധാവി മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്‌റൂഇ പറഞ്ഞു.
അബുദാബി പോലീസ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ഒരു യൂറോപ്യൻ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുന്നതിനായി ഖലീഫ തുറമുഖത്ത് എത്തിച്ച ചരക്കുകൾക്കിടയിൽ നിന്നാണ് ഇവ പിടികൂടിയതത്.
കഴിഞ്ഞ വർഷവും 120 കോടി ദിർഹം വില വരുന്ന ലഹരിമരുന്ന് പിടികൂടിയിരുന്നു. ലഹരിമരുന്ന് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ രഹസ്യാന്വേഷണ വിഭാഗത്തെ അധികൃതർ അറിയിക്കണമെന്നും അഭ്യർഥിച്ചു.സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് മയക്കുമരുന്ന് കടത്തുന്നതും ഒളിപ്പിക്കുന്നതും കണ്ടെത്തുന്നത്.
Comments