തിരുവന്തപുരം: സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സിപിഎം സ്ഥാനാർത്ഥിയായി എഎ റഹീമിനെ നിശ്ചയിച്ചു. നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആണ് റഹിം.
ഒഴിവുളള മൂന്ന് സീറ്റുകളിൽ ഇടതുപക്ഷത്തിന് ജയസാദ്ധ്യതയുളള രണ്ട് സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിൽ സിപിഎം സീറ്റിലാണ് റഹീമിനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും രാജ്യത്തെ രാഷ്‌ട്രീയ പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും റഹീം പറഞ്ഞു.
അനുഭവങ്ങളിൽ നിന്നും കോൺഗ്രസ് പാഠം പഠിക്കുന്നില്ലെന്നും രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യത്തിലും അനിശ്ചിതത്വമാണെന്നും റഹീം കുറ്റപ്പെടുത്തി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് സംസ്ഥാനത്ത് മന്ത്രിയായതിനെ തുടർന്നാണ് റഹീമിനെ അഖിലേന്ത്യാ പ്രസിഡന്റായി നിയോഗിച്ചത്. എസഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ചുമതലകളും വഹിച്ചിട്ടുണ്ട്.
സിപിഐയ്‌ക്ക് അനുവദിച്ച സീറ്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറിനെ നിശ്ചയിച്ചിരുന്നു.
Comments