കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി. ജഡ്ജിയ്‌ക്ക് സിപിഎം ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ദീപുവിന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല വിധി. ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതിട്ടുള്ളത്.
എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദവും കേട്ടിരുന്നു. തുടർന്ന് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് ദീപുവിന്റെ പിതാവ് കോടതിയെ സമീപിച്ചത്.
പ്രതികളുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കാൻ ആരംഭിച്ചതു മുതൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്ന് പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കേസ് പരിഗണിക്കുമ്പോൾ സ്വാഭാവികമായും കോടതി ഇതുമായി ബന്ധപ്പെട്ട നോട്ടീസ് തങ്ങൾക്ക് അയക്കണമായിരുന്നു. എന്നാൽ ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ല.മാത്രമല്ല നിയമപ്രകാരം കേസുമായി ബന്ധപ്പെട്ട രേഖകൾ തങ്ങൾക്ക് നൽകാൻ കോടതിയ്‌ക്ക് ബാദ്ധ്യതയുണ്ട്. എന്നാൽ ഇതും ലഭിച്ചിട്ടില്ല. കേസ് പരിഗണിക്കുമ്പോൾ പോലും പ്രതികൾക്ക് അനുകൂലമായ മനോഭാവമാണ് കോടതിയിൽ നിന്നും ഉണ്ടായതെന്നും പിതാവ് പറയുന്നു.
പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറിയാണ്. കേസ് പരിഗണിക്കുന്ന ജഡ്ജി തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളാണ്. ഇവർക്ക് സിപിഎമ്മുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്നതിന് സമൂഹമാദ്ധ്യമങ്ങളിൽ തെളിവുകൾ ഉണ്ട്. ഈ സാഹചര്യത്തിൽ നീതി ലഭിക്കുമെന്ന് ഉറപ്പില്ല. അതിനാൽ ഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
എസ് സി എസ്ടി നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതിനാൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കേണ്ടത്. കോടതി മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയതിനാൽ ഇനി തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും പ്രതികളുടെ ഹർജി പരിഗണിക്കുക.
Comments