എറണാകുളം : കുടുംബം പോറ്റാൻ 74ാം വയസ്സിലും ലോട്ടറി വിൽപ്പന നടത്തുന്ന വയോധികയ്‌ക്ക് സഹായഹസ്തവുമായി ബിജെപി എംപി സുരേഷ് ഗോപി. പണയത്തിലിരുന്ന വീടിന്റെ ആധാരം അദ്ദേഹം തിരിച്ചെടുത്ത് നൽകി. കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയ്‌ക്കാണ് സുരേഷ് ഗോപി കൈത്താങ്ങ് ആയത്.
സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി പുഷ്പയെക്കുറിച്ച് അറിയാൻ ഇടയായത്. പുഷ്പയുടെ സങ്കടങ്ങൾ കേട്ട അദ്ദേഹം സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പുഷ്പ നിലവിൽ താമസിക്കുന്ന വീടിന്റെ ആധാരം 65,000 രൂപയ്‌ക്ക് പാല്യത്തുരുത്ത് എസ് എൻ ഡി പി ശാഖയിലാണ് പണയം വെച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് ശാഖയിൽ എത്തിയ മകൻ ഗോകുൽ സുരേഷ് പണം നൽകി ആധാരം തിരിച്ചെടുക്കുകയായിരുന്നു. വൈകീട്ട് നാല് മണിയോടെ പുഷ്പയുടെ വീട്ടിൽ എത്തി ആധാരം കൈമാറി. കൂടെ നാട്ടിലെ ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നു.
ഇളയ മകൻ മരിച്ചതോടെയാണ് പുഷ്പ ലോട്ടറി വിൽപ്പന ആരംഭിച്ചത്. ഇളയ മകന്റെ ഭാര്യയ്‌ക്കും മക്കൾക്കും ഒപ്പമാണ് പുഷ്പയുടെ താമസം. ഇതു കൂടാതെ മറ്റൊരു മകൻ കൂടി പുഷ്പയ്‌ക്കുണ്ട്. ഭാര്യയ്‌ക്കും മക്കൾക്കും ഒപ്പമാണ് മൂത്തമകൻ താമസിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മകൻ മരിച്ചത്.
ഇളയ മകന്റെ ഭാര്യ ബേക്കറിയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേ പുഷ്പയ്‌ക്ക് പെൻഷനും ലഭിക്കുന്നുണ്ട്. എന്നാൽ അതൊന്നും സാമ്പത്തിക ബാദ്ധ്യത തീർക്കാൻ പേരെന്നാണ് പുഷ്പ പറയുന്നത്. ഒരു ദിവസം 60 ഓളം ലോട്ടറികൾ വിൽക്കും. ഇതിനിടയിൽ നിരവധി പേർ പറ്റിച്ചിട്ടുണ്ടെന്നും പുഷ്പ വേദനയോടെ പറയുന്നു.
Comments